ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ച കേസിൽ അഞ്ച് പ്രതികൾക്ക് നോട്ടീസ്. മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീലിലാണ് നോട്ടീസ്. പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥർ ഈ മാസം 27ന് മറുപടി നൽകണം. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്‌ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. മുൻകൂർ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടിയിരുന്നു.
ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് നേരത്തെ മുൻകൂർ ജാമ്യാപേക്ഷ ഹർജിയിൽ വിധി പറഞ്ഞത്. പിണറായി വിജയന്റെ ഗൺമാനായിരുന്ന അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥരായ എസ് സന്ദീപ്, വിപിൻ, അരുൺ, ഷൈജു എന്നിവരാണ് കേസിലെ അഞ്ച് പ്രതികൾ. ആലപ്പുഴ എംഎൽഎ എ ഡി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അജയ് ജുവൽ കുര്യാക്കോസ് എന്നിവർക്കാണ് ക്രൂരമർദ്ദനമേറ്റത്.
Read more
കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ജൂൺ ഒൻപതിന് ആലപ്പുഴ ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വേണ്ടത് തെളിവ് കണ്ടെത്താൻ ആണെന്ന പ്രോസിക്യൂഷൻ വാദവും സാക്ഷികളെ സ്വാധീനിക്കുമെന്നുള്ള വാദങ്ങൾ തള്ളിയായിരുന്നു കോടതിയുടെ നടപടി. സർക്കാർ സ്വാധീനത്തോടെ പ്രതികൾ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം ശരിയല്ലെന്നും മുൻ സർക്കാരിന്റെ കാലത്തായിരുന്നു അതിനുള്ള സാധ്യതയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.







