സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ചടങ്ങിന് ബദലായി സമാന്തര ഉദ്ഘാടനം നടത്തി സംസ്ഥാന സര്‍ക്കാര്‍. കാസര്‍കോട് ദേശീയപാത സി.എച്ച്. കുഞ്ഞമ്പു എം. എല്‍.എ ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിന് രാഷ്ട്രീയമായ അന്ധത ബാധിച്ചതിന്റെ തെളിവാണ് ഇന്നത്തെ ദേശീയ പാത വികസന ഉദ്ഘാടനത്തിലെ ഒഴിവാക്കല്‍ നടപടിയെന്ന് ഉദ്ഘാടനവേളയില്‍ കുഞ്ഞമ്പു എം. എല്‍.എ പറഞ്ഞു. യു.ഡി.എഫ് കാലത്ത് ഭൂമി ഏറ്റെടുക്കാന്‍ കഴിയാതെ ഉപേക്ഷിച്ചുപോയ പദ്ധതിയാണിതെന്നും അന്ന് ദേശീയപാതാ അതോറിറ്റി കേരളത്തില്‍ ഈ പദ്ധതി വേണ്ടെന്ന് പറഞ്ഞ് മടങ്ങിയതാണെന്നും എംഎല്‍എ പറഞ്ഞു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെയാണ് പദ്ധതിക്ക് പുനര്‍ജീവന്‍ ലഭിച്ചതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ഒരിടത്തും നല്‍കാത്ത വിധം, ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതെന്നും ഇതിനായി കിഫ്ബിയില്‍നിന്ന് 6000 കോടി രൂപ കേന്ദ്രത്തിന് നല്‍കിയെന്നും ഇടത് എംഎല്‍എ വ്യക്തമാക്കി. എംഎല്‍എമാരെയും സംസ്ഥാന മന്ത്രിമാരെയും അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കുഞ്ഞമ്പു എം. എല്‍.എ പറഞ്ഞു.

വെങ്ങളത്ത് 12-മണിക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സമാന്തര ഉദ്ഘാടനവും നടത്തി. പൊതുമരാമത്ത് വകുപ്പ് മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തി. വെങ്ങളം – രാമനാട്ടുകര റീച്ചിലാണ് മന്ത്രിയുടെ നേതൃത്വത്തില്‍ റോഡ് ഷോ നടത്തിയത്. പ്രധാനമന്ത്രിയുടെ ചടങ്ങിലേക്ക് സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ക്ഷണിക്കാതിരുന്നത് വിവാദമായതിന് പിന്നാലെയാണ് സമാന്തര ഉദ്ഘാടനവും റോഡ് ഷോയും നടത്തിയുള്ള പ്രതിഷേധം. ദേശീയപാതാ വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള കൃത്യമായ പങ്കാളിത്തം ഉറപ്പാക്കാനും അത് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് റോഡ് ഷോ സംഘടിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മന്ത്രി മുഹമ്മദ് റിയാസ് തന്നെ പലതവണ നിര്‍മാണ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തിയ കോഴിക്കോട് ബൈപ്പാസ് (വെങ്ങളം-രാമനാട്ടുകര റീച്ച്) ഉള്‍പ്പെടെയുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. വകുപ്പ് മന്ത്രിയെ ചടങ്ങില്‍നിന്ന് മാറ്റിനിര്‍ത്തിയത് ജനാധിപത്യ മര്യാദകളുടെ ലംഘനവും സംസ്ഥാനത്തോടുള്ള അപമാനവുമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രിയും ക്ഷണം ലഭിച്ച രണ്ട് മന്ത്രിമാരും പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നില്ല. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തില്‍ വേറെ പരിപാടികള്‍ ഉള്ളത് കൊണ്ട് പങ്കെടുക്കില്ലെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു. ചടങ്ങില്‍ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രി കൃഷ്ണന്‍ കുട്ടിയും പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്.

ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയ നടപടി സംസ്ഥാനത്തോടുള്ള അപമാനമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത രീതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കൂടി പണം മുടക്കി നടപ്പിലാക്കിയ പദ്ധതിയുടെ ക്രെഡിറ്റ് ഒറ്റയ്ക്ക് തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. പദ്ധതിയുടെ ഭാഗമായവര്‍ ചടങ്ങില്‍ പങ്കെടുക്കുക എന്നത് കേരളത്തിന്റെ അവകാശമാണ്. ഭൂമി ഏറ്റെടുക്കലിന് ഉള്‍പ്പെടെ വലിയ തുക നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ്. എന്നാല്‍ തന്നെ ചടങ്ങില്‍ നിന്ന് മനഃപൂര്‍വ്വം ഒഴിവാക്കി. ഒരു വികസന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്ത് അടിസ്ഥാനത്തിലാണ് വേദിയിലിരിക്കുന്നത്? വികസന പദ്ധതിയെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പരിപാടിയില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. ദേശീയപാത വികസനത്തില്‍ കേരളത്തെ പലതവണ പ്രകീര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ ഈ പദ്ധതി തന്നെ മുടങ്ങിപ്പോകുമായിരുന്നു. കേരളത്തിന്റെ നേട്ടമല്ല എന്ന് വരുത്തിത്തീര്‍ക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്ന് മന്ത്രി റിയാസ് വിമര്‍ശിച്ചു.