വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് അഴിമതി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ സര്‍ക്കാര്‍ നീക്കം. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റില്ലെന്ന് ഹൈക്കോടതിയ്ക്ക് ഉറപ്പ് നല്‍കിയ പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ മലക്കം മറിയുകയാണ്. കേസന്വേഷിക്കുന്ന എസ്പി എസ്. ശശിധരനെ അന്വേഷണ ഉദ്യോഗസ്ഥനായി നിലനിര്‍ത്താമെന്ന് ഹൈക്കോടതിക്ക് നല്‍കിയ ഉറപ്പില്‍നിന്നാണ് സര്‍ക്കാര്‍ പിന്നോട്ട് മാറുന്നത്. വിജിലന്‍സില്‍ നിന്ന് സ്ഥലംമാറി പോകുന്നുണ്ടെങ്കിലും ശശിധരന്‍ തന്നെ മൈക്രോഫിനാന്‍സ് കേസ് അന്വേഷിക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നത്. അങ്ങനെയൊരു ഉത്തരവിറക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര സെക്രട്ടറി തന്നെ നേരിട്ട് ഹൈക്കോടതിയിലെത്തി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് മൈക്രോഫിനാന്‍സ് കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ പോരാട്ടം നടത്തിയിരുന്നത്. വിഎസിനെ വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്‌നം കീഴടക്കും വരെ കേസില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. കോടതിയിലടക്കം വെള്ളാപ്പള്ളിയുടെ തട്ടിപ്പിനെതിരെ വിഎസ് ശക്തിയുക്തം പോരാടി. മൈക്രോ ഫിനാന്‍സ് കേസില്‍ സര്‍ക്കാര്‍ ഫണ്ടിന്റെ ദുരുപയോഗമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ് എന്‍ സോമന്‍, മൈക്രോഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍ കെ കെ മഹേശന്‍ എന്നിവര്‍ പിന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍(കെഎസ്ബിസിഡിസി) ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖകള്‍ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.
2015ലാണ് വിഎസ് അച്യുതാനന്ദന്‍ വെള്ളാപ്പള്ളിയുടെ മൈക്രോഫിനാന്‍സ് തട്ടിപ്പിനെതിരെ രംഗത്ത് വന്നത്. 10 വര്‍ഷത്തിലധികമായി നീണ്ടുപോകുന്ന കേസില്‍ മൈക്രോഫിനാന്‍സ് കേസില്‍ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു വിജിലന്‍സ് ഡയറക്ടര്‍ക്കു വി എസ് അച്യുതാനന്ദന്‍ ആ കാലയളവില്‍ പലകുറി കത്ത് നല്‍കി. ഇപ്പോഴത്തെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും അന്വേഷണം അട്ടിമറിക്കാനും ശ്രമം നടക്കുന്നുവെന്നും പലകുറി വിഎസ് വിളിച്ചു പറഞ്ഞു. കോടികള്‍ തട്ടിയെടുത്തു എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണു കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചത് എന്നു വിഎസ് ആവര്‍ത്തിച്ച് കേരള മനസാക്ഷിയോട് പറഞ്ഞിരുന്നു. ഈഴവ സമുദായത്തിലെ പാവപ്പെട്ട മനുഷ്യര്‍, പ്രത്യേകിച്ച സ്ത്രീകള്‍ വഞ്ചിക്കപ്പെട്ടുവെന്നും അവര്‍ക്ക് നീതി കിട്ടണമെന്നും പറഞ്ഞാണ് വിഎസ് നിയമ പോരാട്ടത്തിന് ഇറങ്ങിയത്. മൈക്രോഫിനാന്‍സ് കേസ് സിബിഐക്ക് വിടണമെന്നടക്കം വിഎസ് ആവശ്യപ്പെട്ടു.
കേസ് അന്വേഷിച്ചുകൊണ്ടിരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്‍ എസ് ശശിധരനെ സ്ഥലം മാറ്റിയത് വിഎസിന്റെ നിര്യാണത്തിന് പിന്നാലെയാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. പിണറായി വിജയന്റെ വെള്ളാപ്പള്ളി നടേശനോടുള്ള സമീപകാല സമീപനവും ശശിധരനെ സ്ഥലംമാറ്റിയതും സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ഇടപെടലിലാണ് കേസ് ശശിധരന്റെ സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ സജീവമായത്. ഓക്ടോബറില്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി സമയപരിധി നിശ്ചയിച്ച് നല്‍യിരുന്നു. മൈക്രോഫിനാന്‍സ് കേസിലെ വിജിലന്‍സ് അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ ഓഗസ്റ്റില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനൊപ്പം സുപ്രധാനമായൊരു നിര്‍ദേശം കൂടി കോടതി നല്‍കിയിരുന്നു്. എസ്പി എസ് ശശീധരന്‍ അന്വേഷണം തുടരണമെന്നായിരുന്നു ആ നിര്‍ദേശം. എറണാകുളം വിജിലന്‍സ് എസിപി ആയിരുന്ന കാലത്ത് ശശീധരനാണ് കേസില്‍ അന്വേഷണം ആരംഭിക്കുന്നത്. വിഎസിന്റെ നിര്യാണത്തിന് പിന്നാലെ ശശീധരനെ പൊലീസ് അക്കാദമിയിലേക്കാണ് മാറ്റിയിരുന്നത് സര്‍ക്കാരിനെതിരെ വിമര്‍ശനത്തിന് കാരണമായിരുന്നു. ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയും അദ്ദേഹം തന്നെ ഈ കേസ് അന്വേഷിച്ച് പൂര്‍ത്തിയാക്കട്ടെ എന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
Read more
അന്ന് ശശിധരന്‍ തന്നെ അന്വേഷിക്കുമെന്ന് ഉറപ്പ് പറഞ്ഞയിടത്ത് നിന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ വാക്കുമാറുന്നത്. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. ഡിഐജി ആയ കെ. കാര്‍ത്തിക്കിന് അന്വേഷണ ചുമതല നല്‍കാമെന്നും സംസ്ഥാനതലത്തില്‍ വിശദമായി അന്വേഷണം നടത്താന്‍ ഇത് സഹായിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. എന്നാല്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ കേസ് ഏല്‍പ്പിക്കുമ്പോള്‍ സ്വാഭാവികമായും അന്വേഷണം കൂടുതല്‍ നീണ്ടുപോകാനുള്ള സാധ്യതയുണ്ടെന്നും അതിനാണോ സര്‍ക്കാര്‍ നീക്കമെന്നതും ചോദ്യം ഉയര്‍ത്തുന്നുണ്ട്.







