കോന്നി ബാലികാസദനത്തിൽ 15-വയസ്സുകാരി ജീവനൊടുക്കിയ നിലയിൽ

കോന്നിയിലെ ബാലികാസദനത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാർ സ്വദേശിനിയായ സൂര്യയെയാണ് കോന്നി ശബരി ബാലികാസദനത്തിൽ ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. 15 വയസ്സുകാരിയായ സൂര്യ കഴിഞ്ഞ അഞ്ചുവർഷമായി ബാലികാസദനത്തിലെ അന്തേവാസിയാണ്.

അമ്മയുടെ മരണത്തെത്തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ഇടപെട്ടാണ് പെൺകുട്ടിയെ ബാലികാസദനത്തിൽ പാർപ്പിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിക്ക് മറ്റുകുട്ടികൾക്കൊപ്പം സൂര്യയും എഴുന്നേറ്റിരുന്നു. എന്നാൽ അല്പസമയത്തിന് ശേഷം സൂര്യയെ കാണാതാവുകയായിരുന്നു.

മറ്റു കുട്ടികൾ നടത്തിയ തിരച്ചിലിലാണ് കെട്ടിടത്തിന് മുകളിൽ തുണി അലക്കാനിടുന്ന സ്ഥലത്ത് കയറിൽ തൂങ്ങിയ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കുട്ടികൾ തന്നെ കയർ അറത്തുമാറ്റുകയും സൂര്യയെ താഴെയിറക്കുകയും ചെയ്തു. സമീപവാസികളെ വിളിച്ച് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ ബാലികാസദനത്തിന്റെ നടത്തിപ്പുകാരിൽനിന്നടക്കം പോലീസ് മൊഴിയെടുക്കുന്നുണ്ട്. പെൺകുട്ടിയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.