കൊച്ചിയിലെ കൂട്ടബലാത്സംഗം: കേരളം തല കുനിക്കേണ്ട സാഹചര്യമെന്ന് വനിതാ കമ്മീഷന്‍

കൊച്ചിയില്‍ ഓടുന്ന കാറില്‍ 19കാരി കൂട്ടബലാത്സംഗത്തിന് ഇരയായത് കേരളം തലകുനിക്കേണ്ട സാഹചര്യമെന്ന് വനിതാ കമ്മീഷന്‍. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ കഴിയില്ലെന്നത് വലിയ പ്രശ്‌നമാണെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. രാത്രിയില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്നും പൊലീസ് സംവിധാനം ശക്തിപ്പെടണമെന്നും അവര്‍ പറഞ്ഞു.

തന്നെ ബാറില്‍ കൊണ്ടുപോയത് സുഹൃത്ത് ഡോളിയാണെന്ന്  കൂട്ടബലാത്സംഗത്തിന് ഇരയായ പത്തൊമ്പതുകാരി വെളിപ്പെടുത്തി. ബാറില്‍ വെച്ച് തന്ന ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയമുണ്ട്. പിന്നീട് അവശയായ തന്നോട് ഡോളി സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ പറഞ്ഞു. നഗരത്തില്‍ വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂവരും ചേര്‍ന്ന് പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു.

പീഡിപ്പിച്ചവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയും. പീഡനത്തിന് ശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. അവിടെ വെച്ച് പ്രതികരിക്കാന്‍ ഭയമായിരുന്നെന്നും പരാതിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും യുവതി പറഞ്ഞു.

കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. രാജസ്ഥാന്‍ സ്വദേശിയായ യുവതിയും കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളുമാണ് കൊച്ചി സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.

രാജസ്ഥാന്‍ സ്വദേശിയായ യുവതി ഡിംപിള്‍ ലാമ്പ, കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിതിന്‍, വിവേക്, സുദീപ് എന്നിവരാണ് പ്രതികള്‍. ഇരയായ യുവതിയുടെ കൂടെയുണ്ടായിരുന്ന രാജസ്ഥാന്‍ സ്വദേശിനി വാഹനത്തില്‍ കയറാതെ മനഃപൂര്‍വം ഒഴിഞ്ഞ് മാറിയതെന്ന് പൊലീസ്. ഇവരെ കണ്ടെത്തി അന്വേഷണം നടത്തിയപ്പോളാണ് യുവാക്കളെക്കുറിച്ചുളള വിവരം പൊലീസിന് ലഭിച്ചത്.

പ്രതികളെക്കുറിച്ചുളള അന്വേഷണത്തില്‍ ഇവര്‍ ബാറില്‍ നല്‍കിയ വിലാസം തെറ്റാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍കൂടി സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലായത്.

19 വയസ്സുകാരിയായ യുവതിയെയാണ് പീഡനത്തിനിരയാക്കിയത്. വ്യാഴാവ്ച രാത്രി പത്തരയോടെയാണ് സംഭവം നടക്കുന്നത്. ബലാത്സംഗം ചെയ്തതിന് ശേഷം മോഡലിനെ കാക്കനാട്ടുള്ള താമസസ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. ഇവരുടെ സുഹൃത്താണ് സംഭവം പൊലീസില്‍ അറിയിച്ചത്.