തൃശൂരിലെ കൂട്ടബലാത്സംഗ കേസ്; പെണ്‍കുട്ടിയുടെ മാതാപിതാക്കളും പ്രതിയായേക്കും

തൃശ്ശൂര്‍ പുന്നയൂര്‍ക്കുളത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ മാതാപിതാക്കളെയും പ്രതികളാക്കിയേക്കും. പിതാവിന്റെ സുഹൃത്തുക്കളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇക്കാര്യം അറിഞ്ഞിട്ടും മാതാപിതാക്കള്‍ അത് മറച്ചുവെച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം.

സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തിരിച്ചില്‍ തുടരുകയാണ്. രണ്ടുമാസം മുമ്പായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി അമ്മയോട് പരാതി പറഞ്ഞിരുന്നെങ്കിലും ഇവര്‍ പോലീസില്‍ പരാതിപ്പെടുകയോ മറ്റു നടപടികളുമായി മുന്നോട്ട് പോവുകയോ ചെയ്തിരുന്നില്ല. ഇതിനുശേഷം സ്‌കൂളില്‍ വെച്ച് നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടി അധ്യാപകരോട് ഈ വിവരം പറഞ്ഞത്.

അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് തന്നെ കൂട്ട ബലാത്സംഗം ചെയ്തത് എന്നാണ് കുട്ടി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയെ ഇവര്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും കഞ്ചാവ് ഇടപാടുമായി ഇവര്‍ വീട്ടിലെത്തിയപ്പോഴായിരുന്നു കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്നുമാണ് വിവരം.

Read more

പിതാവിന്റെ സുഹൃത്തുക്കള്‍ കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് ഇടക്കിടക്ക് വീട്ടില്‍ വരാറുണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ രണ്ടു പേര്‍ കൂടി് പിടിയിലാകാനുണ്ട്. ഗുരുവായൂര്‍ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.