‘ആരാണ് ടീച്ചറമ്മ?,അങ്ങനെ ഒരു അമ്മയില്ല, ഒരമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല’; കെ.കെ ശൈലജയ്ക്കെതിരെ ജി. സുധാകരൻ

മുൻ മന്ത്രിയും എംഎൽഎയുമായ കെകെ ശൈലജയ്ക്കെതിരെ പരോക്ഷ വിമർശനവുമായി സിപിഎം നേതാവ് ജി സുധാകരൻ.ആരാണ് ടീച്ചറമ്മയെന്നും അങ്ങനെ ഒരു അമ്മയില്ലെന്നും സുധാകരൻ പറഞ്ഞു. അവരുടെ പേര് പറഞ്ഞാൽ മതിയെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു പ്രത്യേക മന്ത്രി ആവാത്തതിന് വേദനിക്കേണ്ട ആവശ്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു.ജോസഫ് എം പുതുശേരിയുടെ പുസ്തകത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയും മന്ത്രിമാരെക്കുറിച്ചും പറയുന്ന ഭാഗത്ത് കെ കെ ശൈലജയെ ടീച്ചർ അമ്മ എന്ന് വിശേഷിപ്പിച്ചതിനെതിരെയായിരുന്നു ജി സുധാകരന്റെ പരാമർശം.

ടീച്ചറമ്മയെ മന്ത്രിയാക്കില്ലെന്ന് ജോസഫ് എം പുതുശേരി എഴുതി. ഒരമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അത്യാവശ്യം ലാത്തിയടി ഒക്കെ ചിലപ്പോൾ മന്ത്രിയാകാൻ കൊള്ളേണ്ടി വരുമെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.കഴിവുള്ള ഒരുപാട് പേർ കേരളത്തിൽ മന്ത്രിമാർ ആയിട്ടില്ല. പലരും പല തരത്തിൽ മന്ത്രിമാർ ആകുന്നുണ്ട്. അത്യാവശ്യം ഒരു ലാത്തിയൊക്കെ ദേഹത്ത് കൊള്ളണം. അങ്ങനെയൊക്കെയാണ് മന്ത്രി ആകേണ്ടതെന്നും ജി സുധാകരന്‍ പറഞ്ഞു.

നമുക്ക് കിട്ടുന്ന സ്ഥാനങ്ങൾ അവരുടെ പാർട്ടിയെ ശക്തിപ്പെടുത്താനാകണം. ഏതൊരാളായാലും പ്രസ്ഥാനത്തെ വളർത്താനാകണം.സ്റ്റാലിന്റെ ഗവൺമെന്റ് അഴിമതി ഗവൺമെന്റാണ്. അവരുടെ രണ്ട് മന്ത്രിമാർ ജയിലിലാണ്. കെജ്രിവാൾ ഗവൺമെന്റും ഇങ്ങനെ തന്നെയാണ്. ടി വാസുദേവൻ നായർ പഠിപ്പിക്കാൻ വരണ്ട എന്ന് താൻ പറഞ്ഞിട്ടില്ലെന്നും ആർക്കും പഠിപ്പിക്കാമെന്നും സുധാകരൻ പ്രതികരിച്ചു.