ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസും ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി കീഴടങ്ങി. ദിവ്യ ഫ്രാൻസിസ് ആണ് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി എത്തിയത്. നേരത്തെ കേസിൽ രണ്ടുപേർ കീഴടങ്ങിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു.

ജീവനക്കാര്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി. ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടിൽ പ്രതികൾ തട്ടിയെടുത്തത് 40ലക്ഷം രൂപയാണ്. ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ദിയാ കൃഷ്ണ‌യുടെ കവടിയാറിലെ സ്ഥാപനത്തിൽനിന്നും ക്യുആർ കോഡ് വഴിയാണ് പ്രതികൾ പണം തട്ടിയത്. പ്രതികളുമായി കടയിൽ തെളിവെടുപ്പ് നടത്തവെയാണ് പ്രതികൾ കുറ്റസമ്മതം നടത്തിയത്.

ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഇവരാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ഇവരുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നതെന്നും ഈ പണം ദിയക്ക് കൈമാറിയിട്ടില്ലെന്നുമായിരുന്നു പരാതി. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.