ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ക്ക് പതിനഞ്ച് വര്‍ഷത്തെ പഴക്കം; അന്വേഷണം കര്‍ണാടകയിലേക്കും

കോഴിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ക്ക് പതിനഞ്ച് വര്‍ഷം വരെ പഴക്കമുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച നെല്ലിക്കോട്ടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 266 വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇവയുെട കവര്‍ ദ്രവിച്ച് പോയതിനാല്‍ ബാച്ച് നമ്പരോ മറ്റ് വിവരങ്ങളോ ലഭിച്ചിരുന്നില്ല. ഇന്ത്യയിലും വിദേശത്തുമായി നാല് കമ്പനികളില്‍ നിര്‍മ്മിച്ചവയാണിതെന്ന് കണ്ടെത്തിയിരുന്നു.

ശാസ്ത്രീയ പരിശോധനയില്‍ ഒരു കമ്പനിയുടെ വെടിയുണ്ടക്ക് അഞ്ചു വര്‍ഷവും മറ്റ് മൂന്ന് കമ്പനികളുടെ വെടിയുണ്ടകള്‍ക്ക് 15 വര്‍ഷവും പഴക്കമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഒരു കവറിലെ വെടിയുണ്ടകളില്‍ കണ്ട ചില അക്ഷരങ്ങളെ ആധാരമാക്കി നടത്തിയ അന്വേഷണത്തില്‍ ഒരു കമ്പനിയുടെ വിശദാംശങ്ങള്‍ ലഭിച്ചു.

വെടിയുണ്ടകള്‍ ആര്‍ക്കൊക്കെയാണ് വിതരണം ചെയ്തിട്ടുള്ളത് എന്ന് കണ്ടെത്താനുള്ള അന്വേഷണം പരോഗമിക്കുകയാണ്. റൈഫിള്‍ ക്ലബുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളുടേയും അംഗീകൃത വില്‍പനശാലകളില്‍ നിന്ന് വിറ്റുപോയ വെടിയുണ്ടകളുടെയും കണക്കുകളും അധികൃതര്‍ ശേഖരിക്കുന്നുണ്ട്. കര്‍ണാടകയിലെ കൂര്‍ഗ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന വെടിയുണ്ട വില്‍പന കേന്ദ്രങ്ങളില്‍ നിന്നാണോ ഇവയെത്തിച്ചതെന്നും സംശയമുണ്ട്. ഇതേ തുടര്‍ന്ന് അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.