ഭീതി ഒഴിഞ്ഞു; മൂന്നാറിനെ വിറപ്പിച്ച കടുവ ഒടുവില്‍ കുടുങ്ങി

മൂന്നാറില്‍ കന്നുകാലികളെ കൊന്ന കടുവ ഒടുവില്‍ വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി. നയ്മക്കാട് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. നയ്മക്കാട് കഴിഞ്ഞദിവസങ്ങളില്‍ കടുവയുടെ ആക്രമണത്തില്‍ പത്തു കന്നുകാലികള്‍ ചത്തിരുന്നു.

കടലാര്‍ ഈസ്റ്റ് ഡിവിഷനില്‍ മേയാന്‍ വിട്ട പശുവിനെ ഉച്ചയ്ക്ക് പന്ത്രണ്ടിന് ആക്രമിച്ചിരുന്നു. കടുവയുടെ ആക്രമണം പതിവായതോടെ തോട്ടം മേഖല ഭീതിയിലാണ്. വന്യ മൃഗ ആക്രമണം പതിവാകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാത ഉപരോധിച്ചിരുന്നു.

പ്രദേശത്ത് മാസങ്ങള്‍ക്കിടെ നൂറോളം കന്നുകാലികള്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നയമക്കാട് കടുവയെ പിടികൂടുന്നതിനായി മൂന്ന് കൂടുകളാണ് സ്ഥാപിച്ചിരുന്നത്, 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു,

മയക്കുവെടി വയ്ക്കുന്നതി നുള്ള തോക്ക്, നിരീക്ഷണത്തിനുള്ള ഡ്രോണ്‍ ഉള്‍പ്പെടെ നല്‍കി 20 അംഗ വനപാലക സംഘത്തെയും പ്രദേശത്ത് പരിശോധനയ്ക്കായി നിയമിച്ചിരുന്നു.