നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടിട്ടില്ല; എന്‍.എസ്.എസിന് എസ്. ഹരീഷിന്റെ പരിഹാസം; ശവത്തില്‍ കുത്തല്ലേയെന്ന് സോഷ്യല്‍ മീഡിയ

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പരാജയപ്പെട്ടതോടെ എന്‍.എസ്.എസിനെ പരിഹസിച്ച് എഴുത്തുകാരന്‍ എസ്. ഹരീഷ്. കുഞ്ചന്‍ നമ്പ്യാര്‍ കവിത ഉദ്ധരിച്ച ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പരിഹാസം.

ഹരീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടിട്ടില്ല. ചുട്ടുതിളയ്ക്കും വെള്ളമശേഷം കുട്ടികള്‍ തങ്ങടെ തലയിലൊഴിച്ചു. കെട്ടിയ പെണ്ണിനെ മടികൂടാതെ കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു. ഉരുളികള്‍ കിണ്ടികളൊക്കെയുടച്ചു. ഉരലു വലിച്ചു കിണറ്റില്‍ മറിച്ചു. ചിരവയെടുത്തഥ തീയിലെറിഞ്ഞു. അരകല്ലങ്ങു കുളത്തിലെറിഞ്ഞു. അതു കൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടി നടന്നു- എന്നായിരുന്നു ഹരീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ഹരീഷിന്റെ മീശ നോവലിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മാതൃഭൂമിയില്‍ നിന്ന് നോവല്‍ പിന്‍വലിക്കാന്‍ എന്‍.എസ്.എസിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നു. മാതൃഭൂമി ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് എന്‍എസ്എസ് നല്‍കിയ കത്തും പുറത്തായിരുന്നു.

ബഹിഷ്‌കരണം മാതൃഭൂമി ദിനപത്രത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു എന്ന് ബോദ്ധ്യം വന്നതിനാല്‍ മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.പി വീരേന്ദ്രകുമാര്‍ എന്‍എസ്എസ് ആസ്ഥാനത്തു നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ബഹിഷ്‌കരണം അവസാനിപ്പിക്കാന്‍ ജനറല്‍ സെക്രട്ടറിയുടെ പേരില്‍ സംഘടന എല്ലാ താലൂക്ക്- യൂണിയന്‍ സെക്രട്ടറി മാര്‍ക്കും പ്രസിഡന്റ്മാര്‍ക്കും കത്ത് നല്‍കിയത്.