യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാർഡ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാർഡ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. സംസ്ഥാന ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കും. അന്വേഷണം ഗൗരവത്തില്‍ നടത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തേണ്ടതിനാലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

പ്രത്യേക അന്വേഷണ സംഘത്തെ ഡിഐജി ജയനാഥ് ഐപിഎസ് നയിക്കും. ക്രൈംബ്രാഞ്ച് എസ്പി ജയശങ്കറിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. മ്യൂസിയം പൊലീസ് ആയിരുന്നു നേരത്തെ കേസെടുത്തിരുന്നത്.

സിആര്‍ കാര്‍ഡ് ആപ്പ് ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്നായിരുന്നു മ്യൂസിയം പൊലീസെടുത്ത കേസ്. കേസില്‍ അഞ്ചു പേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു.