കോവിഡ് ഡിസ്ചാര്‍ജ് പോളിസി മാറ്റണം; ഗുരുതരാവസ്ഥയിലുഉള്ള രോഗി ആണെങ്കിലും ലക്ഷണങ്ങള്‍ മാറിയാൽ പരിശോധന നടത്താതെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് വിദഗ്ധ സമിതി

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഡിസ്ചാർജ് പോളിസിയിൽ മാറ്റം വരുത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. ഡിസ്ചാർജ് ചെയ്യാൻ വീണ്ടും കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നാണ് സമിതിയുടെ ശിപാർശ. രോഗമുക്തരായശേഷം ഒരാഴ്ചകൂടി വീടുകളില്‍ തങ്ങാനുള്ള നിര്‍ദേശവും ഇനി വേണ്ടെന്നും വിദ​ഗ്ധസമിതി വ്യക്തമാക്കുന്നു.

രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണം. ഈ സാഹചര്യത്തിലാണ് രോ​ഗികൾ രോ​ഗമുക്തി നേടിയോ എന്നു കണ്ടെത്താനുള്ള പരിശോധന ഒഴിവാക്കണമെന്ന് ശുപാർശ ചെയ്തത്. രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളെ പത്താം ദിവസം ഡിസ്ചാര്‍ജ് ചെയ്യാം. ലക്ഷണങ്ങളുളളവരുടെ കാര്യത്തില്‍ ലക്ഷണങ്ങള്‍ മാറുന്ന മുറയ്ക്ക് ഡിസ്ചാര്‍ജ്. ഗുരുതരാവസ്ഥയില്‍ ഉള്ള രോഗിയാണെങ്കിലും ലക്ഷണങ്ങള്‍ മാറിയാൽ പരിശോധന നടത്താതെ ഡിസ്ചാര്‍ജ് ചെയ്യാം. 10 ദിവസം കഴിഞ്ഞാൽ രോഗം പടര്‍ത്താനുളള സാധ്യത തീരെ ഇല്ല. അതുകൊണ്ട് നെഗറ്റീവായി എന്ന് കണ്ടെത്താനുള്ള പരിശോധന അനാവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിലപാട്.

Read more

ഒരു ദിവസം അയ്യായിരത്തിനുമുകളില്‍ പേര്‍ക്ക് കൊവിഡ് നെഗറ്റീവ് ആയോ എന്നറിയാനുള്ള പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധന കൂടി പുതിയ രോഗികളെ കണ്ടെത്താൻ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഓഗസ്റ്റില്‍ വിദഗ്ധ സമിതി ഈ നിര്‍ദേശം നല്‍കിയെങ്കിലും ഡിസ്ചാര്‍ജിനായുള്ള പിസിആര്‍ പരിശോധന ഒഴിവാക്കി ആന്‍റിജൻ പരിശോധനയാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സംസ്ഥാനത്ത് കോവിഡ് പരിശോധന കുറയുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.