ഇ.പി ജയരാജന്‍ സി.പി.എം സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും; വിവാദങ്ങളില്‍ നിലപാട് അറിയിക്കും

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും. ഇതിനായി ജയരാജന്‍ വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ജയരാജന്‍ മറുപടി നല്‍കും.

സെക്രട്ടറിയറ്റില്‍ പങ്കെടുക്കുമെന്ന സൂചന ഇ.പി ജയരാജനും നല്‍കി കഴിഞ്ഞു. തിരുവനന്തപുരത്ത് പോകുന്നതില്‍ എന്താണ് പ്രശ്‌നം, താന്‍ കേരളം മുഴുവന്‍ യാത്ര ചെയ്യുന്ന ആളാണെന്നായിരുന്നു ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചത്.

ഒക്ടോബര്‍ ആറിനാണ് ഇ.പി.ജയരാജന്‍ അവധിയില്‍ പ്രവേശിക്കുന്നത്. ചികില്‍സയ്‌ക്കെന്ന പേരില്‍ അവധിയെടുത്ത ജയരാജന്‍ അവധി നീട്ടി. ഇതിനിടയില്‍ ഒരു സംസ്ഥാന കമ്മിറ്റിയോഗത്തിലും എല്‍ഡിഎഫ് യോഗത്തിലും പങ്കെടുത്തു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്ത് വിശദീകരണം നല്‍കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.

പി.ജയരാജന്‍ ആരോപണം ഉന്നയിക്കുമ്പോള്‍ ഇ.പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നില്ല. ഇ.പിയുടെ വിശദീകരണവും പിബി നിലപാടും കണക്കിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കും.