'അനിൽ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനം പ്രാർത്ഥനയുടെ ഫലം', കൃപാസനം വേദിയിൽ മകൻ ബിജെപിയിൽ ചേർന്ന കഥ വിവരിച്ച് എലിസബത്ത് ആന്റണി

അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിനെ കുറിച്ചുള്ള അനുഭവങ്ങൾ മതപരിപാടിയിൽ പങ്കുവെച്ച് അമ്മ എലിസബത്ത് ആന്റണി. അനിൽ ആന്റണിക്ക് രാഷ്ട്രീയ പ്രവേശനം ലഭിച്ചത് മാതാവിനോടുള്ള പ്രാർത്ഥനയിലൂടെയാണെന്ന് എലിസബത്ത് ആന്റണി കൃപാസനം വേദിയിൽ പറഞ്ഞു. എകെ ആന്റണിക്ക് കോവിഡിൽനിന്ന് മുക്തി ലഭിച്ചതും വർക്കിംഗ് കമ്മിറ്റിയിലേക്ക് ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ടതും പ്രാര്‍ത്ഥനയിലൂടെയാണ്. ഭർത്താവ് മതവിശ്വാസി അല്ലെങ്കിലും തന്റെ പ്രാര്‍ത്ഥയിലൂടെയാണ് എല്ലാം ശരിയായതെന്നും അവർ പറഞ്ഞു.

‘എന്റെ ഭർത്താവ് അവിശ്വാസിയാണ്. ആ അവിശ്വാസം പരിഹരിച്ച് എന്റെ ഭർത്താവിന്റെ കാലിന് സ്വാധീനം കൊടുത്ത്, രാഷ്ട്രീയത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇരിക്കുന്ന അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചു. ഈ കഴിഞ്ഞ 15-ാം തീയതി അത്ഭുതകരമാം വിധം വീണ്ടും വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം സ്വീകരിച്ചു. തനിയെ യാത്ര ചെയ്ത് ആത്മവിശ്വാസത്തോടെ പോയി’- എലിസബത്ത് ആന്റണി പറഞ്ഞു.

‘വിദ്യാഭ്യാസം കഴിഞ്ഞ ശേഷം വിദേശത്ത് മകന് ജോലി ലഭിച്ചിരുന്നു. എന്നാൽ രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് വലിയ ആഗ്രഹം കാരണം ജോലി ഉപേക്ഷിച്ചു. എന്നാൽ മക്കൾ രാഷ്ട്രീയത്തിനെതിരെ ചിന്തൻ ശിബിരത്തിൽ പ്രമേയം പാസാക്കിയതിനാൽ മകന് രാഷ്ട്രീയ പ്രവേശനം സാധിക്കുമായിരുന്നില്ല. അതോടെ താൻ വലിയ വിഷമത്തിലായി. മകന്റെ രാഷ്ട്രീയ പ്രവേശനത്തിന് വേണ്ടി ഒന്നുംചെയ്യാൻ എകെ ആന്റണി തയ്യാറായിരുന്നില്ല. അങ്ങനെയിരിക്കെയാണ് മാതാവിന്റെ അടുക്കൽ പ്രാർത്ഥിക്കുകയും കാര്യങ്ങൾക്ക് പെട്ടെന്നൊരു മാറ്റമുണ്ടാകുകയും ചെയ്തത്’- എലിസബത്ത് ആന്റണി വിശദീകരിച്ചു.

‘ബിബിസി വിവാദം ഉണ്ടായത് അപ്പോഴാണ്. അതിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വലിയ പ്രശ്നങ്ങളുണ്ടായി. ഒടുവിൽ മാതാവിനോട് ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ടുകൊണ്ട് ഫോൺകോൾ വന്നെന്ന് പറഞ്ഞ് അനിൽ വിളിച്ചു. എന്നാൽ കോൺഗ്രസുകാരായതുകൊണ്ട് എനിക്ക് സമ്മതിക്കാൻ മനസുവന്നില്ല. ഒടുവിൽ മാതാവിന്റെ അടുത്തവന്ന് പ്രാർത്ഥിക്കുകയും ജോസഫ് അച്ഛൻ മുഖാന്തരം പ്രശ്നപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ബിജെപിയോടുള്ള ദേഷ്യവും വിദ്വേഷവുമെല്ലാം മാറ്റി പുതിയൊരു ഹൃദയം മാതാവ് എനിക്ക് തന്നു. കൂടാതെ ‘മകനെ തടയേണ്ടന്നും അവന്റെ ഭാവി ബിജെപിയിലാണെന്നും’ മാതാവ് പറഞ്ഞതായി ജോസഫ് അച്ഛൻ പറയുകയും ചെയ്തു’- എലിസബത്ത് കൃപാസനം വേദിയില്‍ സാക്ഷ്യം പറഞ്ഞു.

ബിജെപിയില്‍ നിരവധി അവസരങ്ങള്‍ അനില്‍ ആന്റണിക്ക് ലഭിക്കുമെന്നും എലിസബത്ത് ആന്റണി പറഞ്ഞു. താൻ കോൺഗ്രസിൽ അടിയുറച്ച് നിൽക്കുമെന്നും എന്നാൽ മകന്റെ തീരുമാനം ഉൾക്കൊള്ളുന്നുവെന്നും എലിസബത്ത് ആന്റണി വ്യക്തമാക്കി. കൃപാസനം യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.