മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇ ഡി നടപടികളിൽ പ്രതിഷേധം ശക്തമാക്കാൻ സിപിഎം. തിരുവനന്തപുരത്ത് പിണറായി വിജയൻ്റെ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് സിപിഎം നേതാക്കൾ. ബേക്കറി ജംഗ്ഷനിലുള്ള വാടക വീടിന് മുന്നിലാണ് പ്രതിഷേധം നടത്തുന്നത്. ഇനിയും പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് സിപിഎം തീരുമാനം.
കെ കെ ജയചന്ദ്രൻ, മുൻ മന്ത്രി വി ശിവൻ കുട്ടി, വി ജോയ് എംഎൽഎ, ആനാവൂർ നാഗപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാജേഷ് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി വിഡി സതീശനും എതിരെയാണ് മുദ്രാവാക്യം വിളിക്കുന്നത്. മോദി – മേനോൻ വിഡി – ഇ ഡി വേട്ട സിപിഎമ്മിനോട് വേണ്ട എന്നെഴുതിയ ബാനർ പ്രവർത്തകർ ഉയർത്തിപ്പിടിച്ചിട്ടുണ്ട്.
Read more
പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. ബെംഗളൂരുവിലും ഇഡി റെയ്ഡ് നടക്കുന്നുണ്ട്. ബെംഗളൂരുവിൽ 6 ഇടങ്ങളിലാണ് ഇഡി പരിശോധന നടക്കുന്നത്. എക്സാലോജിക് ഓഫീസിലും ചില ജീവനക്കാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.







