വിവാദ ഭൂമിയിടപാട് കള്ളപ്പണ സ്വാധീനം ഇ.ഡി അന്വേഷിക്കുന്നു; കര്‍ദ്ദിനാൾ അടക്കം 24 പേര്‍ പ്രതികള്‍

സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആളഞ്ചേരിയടക്കം 24പേരാണ് കേസിലെ പ്രതികള്‍. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പട്ടികയിലുണ്ട്. ആധാരത്തിന്റെ വിലകുറച്ചു കാട്ടി കോടികളുടെ ഇടപാട് നടത്തിയെന്ന കേസിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. നേരത്തെ നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് 6.5 കോടിരൂപ ആദായവകുപ്പ് സഭയ്ക്ക് പിഴയിട്ടിരുന്നു. പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് ഇഡി നോട്ടീസ് നല്‍കി.

2017ല്‍ സീറോമലബാര്‍ സഭയുടെ കീഴില്‍ എറണാകുളം അങ്കമാലി അതിരൂപ ഭൂമിയിടപാടില്‍ നേരത്തെ തന്നെ പരാതികള്‍ ഉണ്ടായിരുന്നു. അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് പറഞ്ഞിരുന്നു. പ്രാഥമിക പരിശോധനയില്‍ കള്ളപ്പണ ഇടപാട് കണ്ടെത്തിയിരുന്നു. ആധാരത്തില്‍ കാണിച്ച വിലയേക്കാള്‍ കൂടുതലായിരുന്നു യഥാര്‍ത്ഥ ഭൂമി വില. 27 കോടി രൂപയുടെ പണമിടപാടാണ് ഭൂമി വില്‍പ്പനയില്‍ നടന്നത്. ഇതില്‍ 9 കോടി രൂപ മാത്രമാണ് ആധാരത്തില്‍ കാണിച്ചിരിക്കുന്നത്. ബാക്കി തുക കള്ളപ്പണ ഇടപാടാണോ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നുണ്ട്.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ജോഷി പുതുവ, ഭൂമിയിടപാടിലെ ഇടനിലക്കാരനായ സാജു, കണ്‍സോഷ്യമുണ്ടാക്കി ഭൂമി 36 പ്ലോട്ടുകളായി ഭൂമി മറിച്ചി വിറ്റിരുന്നു, ഇതിന് നേതൃത്വം കൊടുത്ത അജാസ് അടക്കം 24 പേരെയാണ് പ്രതിപട്ടികയില്‍ ഇഡി ചേര്‍ത്തിരിക്കുന്നത്. പരാതിക്കാരനായ പാപ്പന്റെ മൊഴിയും ഇഡി രേഖപ്പെടുത്തും.

അതിനിടെ വിവാദമായ ഭൂമിയിടപാടില്‍ കര്‍ദ്ദിനാളിനെതിരെറവന്യു സംഘത്തിന്റെ അന്വേഷണവും നടക്കുന്നുണ്ട്. ഇടപാടില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഉള്‍പെട്ടിട്ടുണ്ടോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പിന്തുണ ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം.
തണ്ടപ്പേര് തിരുത്തിയോ, ക്രമക്കേടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും റവന്യു സംഘം പരിശോധിക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് അന്വേഷണം തുടങ്ങിയത്. സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ വിചാരണ നേരിടണമെന്ന സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു.