സില്‍വര്‍ ലൈന് ബദലുമായി ഇ. ശ്രീധരന്‍; റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കും

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദല്‍ നിര്‍ദ്ദേശവുമായി ഇ.ശ്രീധരന്‍. ഇപ്പോഴത്തെ റെയില്‍പാത വികസിപ്പിച്ചു കൊണ്ട് വോഗത്തിലുള്ള യാത്ര സാധ്യമാക്കുന്നതാണ് പദ്ധതി. ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചതിന് ശേഷം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി വി.മുരളീധരനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റോഡിലെ തിരക്ക് കുറയ്ക്കാനായി ആദ്യം ഹ്രസ്വകാല പദ്ധതിയാണ് വേണ്ടത്. ഏത് പ്രോജക്ട് വരാനും സമയമെടുക്കും. സില്‍വര്‍ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ അഞ്ച് വര്‍ഷം മതിയാവില്ല. 12 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. സില്‍വര്‍ലൈന് ബദലായി രണ്ട് തരത്തിലുള്ള പദ്ധതിയുടെ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുക.

ട്രെയിനുകളുടെ വേഗം വര്‍ദ്ധിപ്പിക്കുന്നതടക്കം ഹ്രസ്വകാല പദ്ധതികളും ദീര്‍ഘകാല പദ്ധതികളും റിപ്പോര്‍ട്ടിലുണ്ടാകും. കുറഞ്ഞ ചെലവില്‍ ഉടന്‍ നടപ്പിലാക്കാവുന്ന പദ്ധതികളാണ് ആലോചനയില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിലെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്‍ ഇ. ശ്രീധരനുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. സില്‍വര്‍ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്ന് മന്ത്രി പറഞ്ഞു. പദ്ധതി കേരളത്തിന് വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കും.ഒരുപാട് ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.