പൊലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്ഐ നേതാവ് കസ്റ്റഡിയില്‍; പിടിയിലായത് ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന്

തൃശൂര്‍ ചാലക്കുടിയില്‍ പൊലീസ് ജീപ്പ് അടിച്ച് തകര്‍ത്ത ഡിവൈഎഫ്ഐ നേതാവ് നിധിന്‍ പുല്ലന്‍ പൊലീസ് കസ്റ്റഡിയില്‍. ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് നിധിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും സിപിഎം നേതാക്കള്‍ ഇടപെട്ട് മോചിപ്പിക്കുകയായിരുന്നു.

ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റാണ് നിധിന്‍ പുല്ലന്‍. ഐടിഐ തിരഞ്ഞെടുപ്പ് വിജയിച്ചതിലെ ആഹ്ലാദ പ്രകടനത്തിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്തതിന് പൊലീസ് പിഴ ഈടാക്കിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് നിധിന്‍ പുല്ലനും സംഘവും ചേര്‍ന്ന് പൊലീസ് വാഹനം തകര്‍ത്തത്.

വെള്ളിയാഴ്ച ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പൊലീസുകാര്‍ ജീപ്പിലിരിക്കുമ്പോഴാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുകളില്‍ കയറി ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ നിധിന്‍ പുല്ലനെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയതോടെ സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ട് തടയാന്‍ ശ്രമിച്ചിരുന്നു.

തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ച് നിധിനെ കസ്റ്റഡിയിലെടുത്തു. ഇതോടെ സിപിഎം ചാലക്കുടി ഏര്യ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഇടപെട്ട് നിധിനെ മോചിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ നിധിന്‍ ഒളിവില്‍ പോവുകയായിരുന്നു.