വീട്ടിൽ നിൽക്കാൻ താത്‌പര്യമില്ല; പന്തീരാങ്കാവ് കേസിലെ പരാതിക്കാരി ഡൽഹിയിലേക്ക് മടങ്ങി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരിയായ പെൺകുട്ടി മൊഴി നല്‍കിയശേഷം ഡൽഹിയിലേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് മടങ്ങിയത്. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവിനെതിരെ പരാതി നൽകിയത് എന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. വീട്ടിൽ നിൽക്കാൻ താൽപര്യമില്ലെന്നും ഡൽഹിയിൽ പോകണമെന്നും മജിസ്ട്രേറ്റിനോടും യുവതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നടപടികൾ പൂർത്തിയാക്കി യുവതിയെ പൊലീസ് വിട്ടയച്ചത്.

പെൺകുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവ് പരാതി നൽകിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടിയെ ഡൽഹിയിൽ നിന്ന് വിമാന മാർഗം കൊച്ചിയിൽ എത്തിച്ചത്. വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്നാണ് ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നൽകിയത് എന്നായിരുന്നു യൂട്യൂബ് ചാനലിലൂടെയുള്ള പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. എന്നാൽ ആരുടെയോ സമ്മർദ്ദത്തിനു വഴങ്ങിയാണ് പെൺകുട്ടി മൊഴി മാറ്റിയതെന്ന് വീട്ടുകാരും ആരോപിച്ചിരുന്നു.