അൾത്താര വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാൻ ഉപയോഗിക്കരുത്; ഗീവർഗീസ് മാർ കൂറിലോസ്

ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദുമുണ്ടെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്.

സുവിശേഷം സ്നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ല. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണമെന്നും അദ്ദേഹം കുറിച്ചു.

നാർക്കോട്ടിക് ജിഹാദ് എന്നത് നമ്മൾ ആദ്യമായി കേൾക്കുകയാണെന്നും നാർക്കോട്ടികിന്റെ പ്രശ്നം ഏതെങ്കിലും മതവിഭാ​ഗത്തെയല്ല സമൂഹത്തെ ആകെമാനം ബാധിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

പാല ബിഷപ്പ് ബഹുമാന്യനായ മത പണ്ഡിതൻ കൂടിയാണ്. ഉത്തരവാദപ്പെട്ട സ്ഥനത്തിരിക്കുന്നവർ ഏതെങ്കിലും തരത്തിലുള്ള അനാവശ്യ ചേരിതിരവ് ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നാർകോട്ടിക്, ലവ് ജിഹാദ്കൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നു എന്നാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശത്തിൽ പറഞ്ഞത്.

ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് നിക്ഷിപ്ത താത്പര്യം ഉണ്ടെന്നും പാലാ ബിഷപ്പ് പറയുന്നു.