സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും

സംസ്ഥാനത്തെ ആർസി, ഡ്രൈവിംഗ് ലൈസൻസ്, പിഇടിജി കാർഡുകളുടെ വിതരണം ഉടൻ പുനരാരംഭിക്കും. ഐടിഐ ബെംഗളൂരുവിന് നൽകാനുള്ള അച്ചടി കുടിശിക തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. തപാൽ വകുപ്പിന് നൽകാനുള്ള കൊറിയർ കുടിശികയും അനുവദിച്ചു.

അച്ചടി മുടങ്ങിയതിനെ തുടർന്നു സംസ്ഥനത്ത് ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ (ആർസി) വിതരണം 3, 4 മാസത്തിലേറെയായി മുടങ്ങി കിടക്കുകയാണ്. 24000 ബുക്കും ലൈസൻസും ഇന്ന് ആർടി ഓഫീസുകളിൽ എത്തിക്കും. വിതരണത്തിന് പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തും. തപാൽ വകുപ്പ് വിസമ്മതിച്ചാൽ കെഎസ്ആർടിസിയിൽ കൊറിയർ എത്തിക്കാൻ നീക്കം.

ഗതാഗത മന്ത്രി ഗണേഷ്‌കുമാറിന്റെ ഇടപെടലിലാണ് കുടിശിക തുകയായ 15 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനിച്ചത്. ഇതേ തുടർന്ന് അച്ചടി വൈകാതെ പുനരാരംഭിക്കും. ആർസിയും ഡ്രൈവിങ് ലൈസൻസും അച്ചടിച്ചതിന് ബെംഗളൂരു ഐടിഐ ലിമിറ്റഡിന് നൽകാനുള്ള 8.66 കോടി രൂപയും സി ഡിറ്റിന് നൽകാനുള്ള 6.34 കോടി രൂപയുമാണ് അനുവദിച്ചത്. പണം നൽകാത്തതിനെ തുടർന്നു നവംബർ മുതൽ അച്ചടി നിർത്തി വച്ചിരിക്കുകയായിരുന്നു.

മോട്ടർ വാഹന വകുപ്പിന്റെ ഓഫിസുകളിലേക്ക് സ്റ്റേഷനറി സാധനങ്ങൾ നൽകുന്നത് സി ഡിറ്റാണ്. കുടിശിക വരുത്തിയതിനെ തുടർന്നു സിഡിറ്റ് വിതരണം നിർത്തിയത് ഓഫിസ് പ്രവർത്തനങ്ങളെ ബാധിച്ചു. ആർസി, ഡ്രൈവിങ് ലൈസൻസ് അച്ചടിക്ക് അപേക്ഷകരിൽ ഫീസ് വാങ്ങുന്നുണ്ടെങ്കിലും തുക നേരിട്ടു ട്രഷറിയിലേക്കാണു പോകുന്നത്. ഇതു പിന്നീട് സർക്കാർ അനുവദിക്കുക.