ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍; ഒരു കോണ്‍ഗ്രസുകാരനും തന്റെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല; ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ് അവഗണിച്ചതുകൊണ്ടെന്ന് മറിയക്കുട്ടി

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. വികസിത കേരളം കണ്‍വെന്‍ഷന്റെ ഭാഗമായി തൊടുപുഴയില്‍ നടന്ന പരിപാടിയിലാണ് മറിയക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ അവഗണന മൂലമാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും മറിയക്കുട്ടി പ്രതികരിച്ചു.

നാളിതുവരെയായും ഒരു കോണ്‍ഗ്രസുകാരനും തന്റെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല. വീടുവച്ചു തന്നത് കൊണ്ട് മാത്രം ഉത്തരവാദിത്വമാകുന്നില്ല. കെപിസിസി അല്ല ജനപ്രതിനിധികളാണ് തനിക്ക് വീട് നിര്‍മ്മിച്ച് നല്‍കിയതെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പോലും അവഗണിക്കുന്നുവെന്നും മറിയക്കുട്ടി പ്രതികരിച്ചു.

സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഭീഷണി ഉണ്ടായപ്പോള്‍ പോലും കോണ്‍ഗ്രസ് തിരിഞ്ഞു നോക്കിയില്ലെന്നും ബിജെപിയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും മറിയക്കുട്ടി വ്യക്തമാക്കി. തനിക്കൊപ്പം നില്‍ക്കാന്‍ ഒരുപാട് ആളുകള്‍ ഉണ്ടെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Read more

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മറിയക്കുട്ടിയെ വേദിയില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഈ സമയത്താണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചെന്ന് ബിജെപി പ്രഖ്യാപിച്ചത്. ബിജെപിയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് മറിയക്കുട്ടി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മറിയക്കുട്ടി പരസ്യമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിനെ പിന്തുണച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് കെപിസിസി ഇവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയത്.