സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സ്ത്രീകൾക്ക് ഓര്‍ഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നതിൽ തർക്കം. പ്രിയദർശനി പദ്ധതി നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസിക്ക് മുൻകൂർ പണം അനുവദിക്കില്ലെന്ന സ‍ർക്കാര്‍ നിലപാടാണ് തർക്കത്തിന് ആധാരം. പദ്ധതി മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ മുൻകൂർ തുക അനുവദിക്കണം എന്നാണ് കെഎസ്ആർടിസിയുടെ നിലപാട്.

സീറോ ടിക്കറ്റ് പരിശോധിച്ച് ഓരോ മാസവും അവസാനം ചെലവായ തുക കെഎസ്ആർടിസിക്ക് നൽകാമെന്നാണ് സർക്കാര്‍ ആലോചിച്ചിരുന്നത്. എന്നാൽ പണം മുൻ‌കൂർ നൽകിയില്ലെങ്കിൽ ഇന്ധന സബ്‍സിഡിയെ ബാധിക്കുമെന്നാണ് കെഎസ്ആർടിസിയുടെ വാദം. അതേസമയം നഷ്ടം എങ്ങനെ നികത്താമെന്ന് ധനവകുപ്പുമായി ചര്‍ച്ച നടത്തുമെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

Read more

45 ദിവസത്തെ ക്രെഡിറ്റ് വ്യവസ്ഥയിൽ 3 രൂപ 10 പൈസ കുറച്ചാണ് ഇന്ധന കമ്പനികൾ കെഎസ്ആർടിസിക്ക് ഇന്ധനം നൽകുന്നത്. പ്രിയദർശിനി പദ്ധതി വരുന്നതോടെ വരുമാന നഷ്ടം ഉണ്ടാകും. ഇതോടെ ഇപ്പോഴുള്ള സബ്സിഡി കമ്പനികൾ ഒഴിവാക്കുമോ എന്ന ആശങ്ക കെഎസ്ആർടിസിക്കുണ്ട്. ഒന്നെങ്കിൽ മുൻകൂറായി പണം നൽകണം. അല്ലെങ്കിൽ ഓരോ ദിവസം ടിക്കറ്റുകൾ നോക്കി ചെലവായ തുക നൽകണം എന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം.