വധഗൂഢാലോചന കേസ് ദിലീപിന്റെ കാര്‍ കസ്റ്റഡിയില്‍

വധഗൂഢാലോചന കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലെത്തിയാണ് സ്വിഫ്റ്റ് കാര്‍ പിടിച്ചെടുത്തത്. ഗൂഢാലോചനയിലെ തെളിവാണ് ഈ കാറെന്നാണ് അന്വേഷണസംഘം പറയുന്നത്.

2016ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും സഞ്ചരിച്ച വാഹനമാണിത്. ദിലീപിന്റെ വീട്ടിലെത്തി പള്‍സര്‍ സുനി മടങ്ങിയതും ഈ കാറിലാണ്. വീട്ടില്‍ വച്ച് ദിലീപ് പള്‍സര്‍ സുനിക്ക് പണവും കൈമാറിയിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി. കേസില്‍ നിര്‍ണ്ണായക തെളിവായ കത്താണ് സുനിയുടെ സഹതടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. 2018 മെയ് 7നാണ് ജയിലില്‍ നിന്ന് സുനി കത്തെഴുതിയത്. ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്.

കത്തിന്റെ ആധികാരികത ഉറപ്പ് വരുത്തുന്നതിനായി അന്വേഷണ സംഘം സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിള്‍ ഇന്നലെ ജയിലില്‍ എത്തി ശേഖരിച്ചിരുന്നു. സാമ്പില്‍ ഉടനെ ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കും.