ഡിജിറ്റല്‍ സര്‍വ്വേയും 'എന്റെ ഭൂമി'യും; ഭൂവുടമകള്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട സര്‍വ്വേ കാര്യങ്ങള്‍

ശാസ്ത്രീയവും സുതാര്യവുമാക്കി ഭൂരേഖ പ്രക്രിയയെ മാറ്റുന്നതിനായുള്ള ഡിജിറ്റല്‍ സര്‍വ്വേ നടപടികള്‍ കേരളത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ഭൂവുടമകളുടെയും ഓരോ കൈവശഭൂമിയും നേരിട്ട് അളന്നും അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് അതിര്‍ത്തികള്‍ കൃത്യമായും ശാസ്ത്രീയമായും നിര്‍ണയിച്ചും മാപ്പുകള്‍ തയാറാക്കുന്ന രീതിയാണ് ഡിജിറ്റല്‍ സര്‍വേ. സര്‍വേ ഭൂരേഖ വകുപ്പാണ് ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നത്. കേരളത്തിലെ എല്ലാ ഭൂപ്രദേശങ്ങളും ഡിജിറ്റല്‍ സര്‍വേ നടത്തി കൃത്യവും കാലികവുമായ ഭൂരേഖകള്‍ ഒരുക്കുന്നതിനാണ് ‘സര്‍വേയും ഭൂരേഖയും’ വകുപ്പ് ചേര്‍ന്ന് ഡിജിറ്റല്‍ സര്‍വേ നടത്തുന്നത്. ഭൂസേവനങ്ങള്‍ ഏകജാലക സംവിധാനത്തിലൂടെ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനായി റവന്യു, രജിസ്‌ട്രേഷന്‍, സര്‍വെ വകുപ്പുകള്‍ സംയുക്തമായി ‘എന്റെ ഭൂമി’ സംയോജിത സര്‍ക്കാര്‍ പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സര്‍വ്വേ സജീവമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടക്കുകയും രേഖകള്‍ പഴയ പേപ്പര്‍ നടപടികള്‍ക്കപ്പുറം സാങ്കേതികമായി രേഖപ്പെടുത്തി വെയ്ക്കുന്നതും നടന്നുവരുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വിപുലമായ പ്രചാരണങ്ങളിലൂടെ പൊതുജനങ്ങളെ മുന്‍കൂട്ടി ബോധവല്‍ക്കരിച്ചശേഷമാണ് ഓരോ പ്രദേശത്തിന്റെയും സര്‍വേ നടത്തിപ്പോരുന്നത്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി സംസ്ഥാനത്തിന്റെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റല്‍ സര്‍വ്വേ റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള ബ്രഹത് പദ്ധതിയാണ് ‘എന്റെ ഭൂമി’.

കൃഷിഭൂമി അടക്കം ഒരാളുടെ കൈവശമുള്ള എല്ലാ ഭൂമിയുടേയും ഉടമസ്ഥതയും കൈമാറ്റവും സംബന്ധിച്ച രേഖകളും ഡിജിറ്റലാവുകയാണ്. പരമ്പരാഗത സര്‍വേ ഉപകരണങ്ങളായ ചെയിന്‍, ക്രോസ് സ്റ്റാഫ് എന്നിവ ഉപയോഗിച്ചു നടത്തിയ റീസര്‍വേ പ്രകാരം തയാറാക്കിയ റെക്കോര്‍ഡുകളാണ് ഇതുവരെ ഭൂരേഖാപരിപാലനത്തിന് ഉപയോഗിച്ചുവന്നിരുന്നത്. ഇവ കടലാസ് രേഖകളായതിനാല്‍ കാലാനുസൃത പരിഷ്‌കാരങ്ങള്‍ വളരെ സങ്കീര്‍ണമാണ്. ഭൂമിയുടെ രൂപം, സ്വഭാവം, ഉടമസ്ഥത തുടങ്ങിയവയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ വലിയ പ്രയാസമുണ്ടായിരുന്നു. വിവിധ ഓഫിസുകളില്‍ ഭൂരേഖകള്‍ വ്യത്യസ്ത രീതിയില്‍ സൂക്ഷിക്കുന്നതിനാല്‍ ഏകോപിത ഉപയോഗം പ്രായോഗികമായിരുന്നില്ല. ഈ വെല്ലുവിളികള്‍ മറികടക്കുന്നതിനും ഭൂരേഖാ പ്രക്രിയ കൂടുതല്‍ ശാസ്ത്രീയവും സുതാര്യവുമാക്കുന്നതിനും വേണ്ടിയാണ് 858 കോടി രൂപ ചെലവു വരുന്ന ‘ഡിജിറ്റല്‍ സര്‍വേ പദ്ധതി’ സര്‍ക്കാര്‍ നടപ്പാക്കുന്നത്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള സര്‍വേയായതിനാല്‍ ഇതിലൂടെ തയാറാക്കുന്ന രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനാകും. പേപ്പര്‍ നശിക്കുമെന്ന ഭീതിയും പിന്നീട് പ്രധാന രേഖകള്‍ കൈമോശം വരുന്ന സ്ഥിതിയും ഇതോടെ ഇല്ലാതാക്കാനാകും.

സര്‍വ്വേയിലെ രേഖകളും വിവരങ്ങളും സമഗ്രമായി എന്റെ ഭൂമി പോര്‍ട്ടലില്‍ ഉണ്ടാകും. 2022 നവംബറില്‍ തുടക്കമിട്ട ഈ ഡിജിറ്റല്‍ സര്‍വേ പദ്ധതി 2023 ഓഗസ്റ്റ് മുതല്‍ സംസ്ഥാനത്തു പുരോഗമിക്കുന്നു. സര്‍വേ ആരംഭിച്ച 433 വില്ലേജുകളില്‍ 226 ഇടങ്ങളിലും ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാവുകയും വിജ്ഞാപനവും പുറത്തുവരുകയും ചെയ്തു. 207 വില്ലേജുകളുടെ സര്‍വേ പൂരോഗമിക്കുന്നു. സംസ്ഥാനത്തെ 41 ലക്ഷം വരുന്ന കൈവശഭൂമികളിലായി 5.55 ലക്ഷം ഹെക്ടര്‍ ഭൂമിയാണ് ഇക്കഴിഞ്ഞ നവംബര്‍ വരെ സര്‍വേ പൂര്‍ത്തിയാക്കിയത്.

എല്ലാ ഭൂവുടമകളുടെയും ഓരോ ലാന്‍ഡ് പാഴ്‌സല്‍ അഥവാ വസ്തുവിലും സര്‍വേ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സര്‍വേ നടത്തും. ഡിജിറ്റല്‍ സര്‍വേയുടെ ആരംഭം, സര്‍വേ നടത്തുന്ന ദിവസങ്ങള്‍, സര്‍വേ പൂര്‍ത്തിയായ വിവരം, പരിശോധനയ്ക്കായി ഭൂരേഖകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലം എന്നിവ എല്ലാ ഭൂവുടമസ്ഥരെയും അറിയിക്കും. സര്‍വേ സഭ, സര്‍വേ ജാഗ്രതാ സമിതി, മൊബൈല്‍ സന്ദേശം, കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷന്‍ വാട്‌സാപ് ഗ്രൂപ്പുകള്‍ എന്നിവ പ്രയോജനപ്പെടുത്തുന്നുണ്ട്.

ഇനി ഭൂവുടമകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്താണെന്ന് നോക്കാം

ഒരു വില്ലേജിന്റെ സര്‍വേ ആരംഭിക്കുന്ന വിവരം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെയാണ് സര്‍വ്വേ നടപടികള്‍ക്കു തുടക്കമാകുന്നത്. ബന്ധപ്പെട്ട ഓഫിസുകളില്‍നിന്നു രേഖകള്‍ ശേഖരിച്ച് ‘എന്റെ ഭൂമി’ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തതിന് ശേഷം വാര്‍ഡ് തല സര്‍വേ സഭ വിളിച്ചുചേര്‍ത്ത് നടപടിക്രമം വിശദീകരിക്കും. സര്‍ക്കാര്‍ഭൂമികള്‍ പുനര്‍നിര്‍ണയിച്ചു നിലനിര്‍ത്തും. പിന്നീട് ഭൂവുടമസ്ഥരുടെ പേര്, ഭൂമിയുടെ വിശദാംശങ്ങള്‍ എന്നിവ സ്ഥിരീകരിച്ചശേഷം ഫീല്‍ഡ് സര്‍വേ നടത്തുന്നതാണ് പ്രധാന ഘട്ടം. ഭൂമിയുടെ വിസ്തീര്‍ണം, അളവുകള്‍ തുടങ്ങിയവ ഫീല്‍ഡില്‍ വച്ചുതന്നെ ഭൂവുടമസ്ഥനെ ബോധ്യപ്പെടുത്തുന്നു. ഭൂവുടമസ്ഥരുടെ ഫോണ്‍നമ്പര്‍ ഭൂരേഖകളുമായി ബന്ധിപ്പിക്കുന്നു. സര്‍വേ പൂര്‍ത്തിയാകുന്ന മുറയ്ക്ക് റെക്കോര്‍ഡുകള്‍ പൊതുജന പരിശോധയ്ക്കായി പ്രദര്‍ശിപ്പിക്കുന്നു. ഇനി ഇതില്‍ പരാതി ഉയരുകയാണെങ്കില്‍ അത് പരിഹരിക്കാനുള്ള സംവിധാനവും സര്‍വ്വേ നടപടിയുടെ ഭാഗമാണ്. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രസ്തുത പ്രദേശത്തെ ഭൂരേഖകള്‍ ‘എന്റെ ഭൂമി’ പോര്‍ട്ടലില്‍ ലഭ്യമാകും. വാര്‍ഡ് തലത്തില്‍ ഡിജിറ്റല്‍ സര്‍വേ റെക്കോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും. സര്‍വേ പൂര്‍ത്തിയായ വിവരം പൊതുജനങ്ങളെ അറിയിക്കുന്നതിനായി അതിരടയാള നിയമ പ്രകാരം സെക്ഷന്‍ 9(2) പ്രസിദ്ധീകരിച്ചതിനുശേഷം ഒരു മാസം സര്‍വേ റെക്കോര്‍ഡുകള്‍ ബന്ധപ്പെട്ട ക്യാംപ് ഓഫിസുകളിലും പ്രദര്‍ശിപ്പിക്കും. പൊതുജനങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തി റിക്കാര്‍ഡുകള്‍ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. സര്‍വേ റെക്കോര്‍ഡുകളില്‍ അപാകതയുണ്ടെങ്കില്‍ പോര്‍ട്ടല്‍ മുഖേനതന്നെ അറിയിക്കാം. ഈ അവസരം പ്രയോജനപ്പെടുത്താതിരുന്നാല്‍ പില്‍ക്കാലത്ത് കണ്ടെത്തുന്ന അപാകതകള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയവും പരിശ്രമവും വേണ്ടിവരുമെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. പരാതി പരിഹാര സമയത്തിന് പിന്നാലെ സെക്ഷന്‍ 13 പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ച് സര്‍വേയുടെ നടപടിക്രമം പൂര്‍ത്തിയാക്കുകയും റെക്കോര്‍ഡുകള്‍ റവന്യു ഭരണത്തില്‍ പ്രാബല്യത്തിലാക്കുകയും ചെയ്യുന്നു. ഇതാണ് ആകെ മൊത്തത്തില്‍ സര്‍വ്വേ നടപടി ഘട്ടങ്ങള്‍. സര്‍വേ അതിരടയാള നിയമം സെക്ഷന്‍ 13 പ്രസിദ്ധീകരിച്ച് റെക്കോര്‍ഡുകള്‍ റവന്യു ഭരണത്തിനായി പ്രാബല്യത്തില്‍ വന്ന ശേഷമുള്ള പരാതികള്‍ ലാന്‍ഡ് റെക്കോര്‍ഡ്‌സ് മെയിന്റനന്‍സ് (എല്‍ആര്‍എം) സംവിധാനം മുഖേന നല്‍കാം.

  • ഭൂവുടമകള്‍ സര്‍വേ സഭയിലും മറ്റു യോഗങ്ങളിലും പങ്കെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം
    സ്വന്തം ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ‘എന്റെ ഭൂമി’ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുക.
  • പോര്‍ട്ടല്‍ പരിശോധിച്ച് സ്വന്തം ഭൂമിയുടെ വിവരം റവന്യുരേഖകളിലുണ്ടെന്ന് ഉറപ്പു വരുത്തുക. ഇല്ലാത്ത പക്ഷം ബന്ധപ്പെട്ട രേഖകള്‍ സഹിതം പോര്‍ട്ടലിലൂടെത്തന്നെ അപേക്ഷ സമര്‍പ്പിക്കുക.
  • ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ നല്‍കുകയും സര്‍വേ ചെയ്യുന്നതിനു സൗകര്യം ഒരുക്കുകയും ചെയ്യുക.
  • അതിര്‍ത്തികളില്‍ വ്യക്തമായ അടയാളങ്ങള്‍ ഇല്ലാത്ത പക്ഷം സര്‍വേ തീയതിക്കു മുന്‍പുതന്നെ അവ സ്ഥാപിക്കാന്‍ ശ്രദ്ധിക്കുക
  • സര്‍വേ സമയത്ത് നേരിട്ടു ഹാജരായി തങ്ങളുടെ ഭൂമിയുടെ എല്ലാ ബെന്‍ഡ് പോയിന്റുകളും കൃത്യമായി സര്‍വേ ടീമിന് കാണിച്ചുകൊടുക്കുക.
  • ഓരോ ഭൂമിയും പ്രത്യേകം പാഴ്‌സലുകളായി സര്‍വേ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. സര്‍വേ സമയത്ത് ഭൂവുടമസ്ഥര്‍ സ്ഥലത്തില്ലെങ്കില്‍ പകരക്കാരനായി ഒരാളെ ചുമതലപ്പെടുത്താനും മതിയായ രേഖയ്ക്കായി കത്ത് നല്‍കാനും ശ്രദ്ധിക്കുക.
  • സര്‍വേ ഉദ്യോഗസ്ഥര്‍ ഫീല്‍ഡില്‍ വച്ച് കാണിച്ചു തരുന്ന വിവരങ്ങള്‍ അതായത് വിസ്തീര്‍ണം, ഉടമസ്ഥന്റെ പേര് തുടങ്ങിയവ ശരിയാണെന്ന് ഉറപ്പു വരുത്തുക.
  • ഭൂവുടമസ്ഥന്റെ ഫോണ്‍ നമ്പര്‍, ലാന്‍ഡ് റെക്കോര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് ഫോണ്‍ നമ്പറില്‍ ലഭിക്കുന്ന വെരിഫിക്കേഷന്‍ കോഡ് സര്‍വേ ഉദ്യോഗസ്ഥര്‍ക്കു നല്‍കേണ്ടതാണ്.
  • ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ മുഖേന സേവനം ലഭ്യമാക്കുന്നതിന് ഭൂവുടമസ്ഥന്റെ ഫോണ്‍ നമ്പര്‍, ലാന്‍ഡ് റെക്കോര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
  • സര്‍വേ പൂര്‍ത്തിയാക്കി റെക്കോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അവ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പു വരുത്തുക.

ലാന്‍ഡ് പാഴ്‌സല്‍ മാപ്പ് (എല്‍പിഎം) എന്നത് ഭൂമിയുടെ അതിര്‍ത്തികളും ഉടമസ്ഥാവകാശവും കൃത്യമായി കാണിക്കുന്ന ഔദ്യോഗിക രേഖയാണ്. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ആവശ്യമായ പ്രധാന രേഖയായിരിക്കും ഇത്. ഭൂമി വില്‍പന, വായ്പ, പണയം എന്നിവ നടത്തുന്നതിന് എല്‍പിഎം അനിവാര്യമാണ്. എല്‍പിഎമ്മില്‍ ആധാര്‍ നമ്പര്‍ കൂടി ചേര്‍ക്കുന്നത് ഈ രേഖയുടെ വിശ്വാസ്യത വര്‍ധിപ്പിക്കും. ഇതുവഴി, ഭൂമിയുടെ യഥാര്‍ഥ ഉടമയെ കൃത്യമായി തിരിച്ചറിയാനാവും. വിവിധ ക്ഷേമപദ്ധതികളിലെ ആനുകൂല്യങ്ങള്‍, കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍, ബാങ്ക് ലോണ്‍ തുടങ്ങിയവ എളുപ്പത്തില്‍ ലഭ്യമാക്കാനും ഇതുപകരിക്കും. ഭൂമി സംബന്ധിച്ച തര്‍ക്കങ്ങളും അഴിമതിയും കുറയ്ക്കുന്നതിനും ഇത് സഹായകമാണ്. ഡിജിറ്റല്‍ സര്‍വേ നടക്കുന്ന പ്രദേശങ്ങളില്‍ സ്വകാര്യ സര്‍വേ ചെയ്ത് ഭൂരേഖകള്‍ തയാറാക്കണമെന്നു വ്യാജപ്രചരണം നടക്കുന്നുണ്ട്. ഇത്തരമൊരു നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഡിജിറ്റല്‍ സര്‍വേ നടക്കുന്ന പ്രദേശങ്ങളില്‍ ക്യാംപ് ഓഫിസ് കേന്ദ്രീകരിച്ചാണ് എല്ലാ പ്രവര്‍ത്തനങ്ങളും. ജനങ്ങള്‍ക്ക് ഇവിടെ നേരിട്ട് സര്‍വേ ഓഫിസര്‍മാരുമായി സംസാരിക്കാം സംശയങ്ങള്‍ക്ക് ഉത്തരം തേടുകയുമാകാം.

ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയായാല്‍ ‘എന്റെ ഭൂമി’ സംയോജിത പോര്‍ട്ടല്‍ (entebhoomi.kerala.gov.in) പൂര്‍ണ സജ്ജമാകും. ഡിജിറ്റല്‍ സര്‍വേ നടന്ന വില്ലേജുകളില്‍, റവന്യു, റജിസ്‌ട്രേഷന്‍, സര്‍വേ വകുപ്പുകളിലെ ഭൂമിസംബന്ധമായ സേവനങ്ങള്‍ സംയോജിപ്പിക്കുന്ന ഏകജാലക സംവിധാനമാണിത്. ആധികാരികവും കൃത്യവുമായ ഭൂരേഖ സേവനങ്ങള്‍ അതായത് മാപ്പുകളും എഴുതപ്പെട്ട വിവരങ്ങളും ഭൂവുടമകള്‍ക്ക് ലഭ്യമാക്കുന്നതിനും, ഭൂമി ഇടപാടുകളില്‍ ഭൂമിയുടെ സ്‌കെച്ച് കൂടി ഉള്‍പ്പെടുത്തിയുള്ള പോക്കു വരവ് നടത്തുന്നതിനും ഉപകരിക്കുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്‍പന. ഭൂമി ക്രയവിക്രയവുമായി ബന്ധപ്പെട്ട വിവരശേഖരണം മുതലുള്ള എല്ലാ നടപടിക്രമങ്ങളും മറ്റു സേവനങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ ഇവിടെ ലഭ്യമാകുമെന്നതിനാല്‍ സാധാരണക്കാര്‍ക്ക് ഓഫീസുകള്‍ക്ക് ഇടയിലെ ഓട്ടം അവസാനിപ്പിക്കാനാകും. ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്കായി റജിസ്‌ട്രേഷന്‍, റവന്യു, സര്‍വേ വകുപ്പുകളില്‍ വ്യത്യസ്ത അപേക്ഷകള്‍ നല്‍കേണ്ടതുണ്ട് നിലവില്‍. ഒരു കൈമാറ്റത്തിന് ഒന്നിലധികം ഓഫിസുകളില്‍ അപേക്ഷ നല്‍കേണ്ടി വരികയും ഓട്ടപ്പാച്ചില്‍ വേണ്ടിവരികയും ചെയ്യാറുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് 3 വകുപ്പുകളുടെയും എല്ലാ ഭൂസേവനങ്ങളും കൂട്ടിച്ചേര്‍ത്ത് ‘എന്റെ ഭൂമി’ സംയോജിത പോര്‍ട്ടല്‍ വികസിപ്പിച്ചിട്ടുള്ളത്.

Read more