മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലണമെന്ന പാരമര്‍ശം; പി സി ജോര്‍ജ്ജിന്റെ ഭാര്യക്കെതിരെ പരാതി

മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശത്തെ തുടര്‍ന്ന് പി സി ജോര്‍ജ്ജിന്റെ ഭാര്യ ഉഷ ജോര്‍ജ്ജിനെതിരെ പരാതി. കാസര്‍ഗോഡ് സ്വദേശിയായ ഹൈദര്‍ മധൂറാണ് ഉഷാ ജോര്‍ജിനെതിരെ വിദ്യാ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പീഡനപരാതിയെ തുടര്‍ന്ന് പി സി ജോര്‍ജ്ജ് അറസ്റ്റിലായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ഉഷ ജോര്‍ജ്ജിന്റെ പ്രതികരണം.

ഉഷാ ജോര്‍ജിനെതിരെ വധഭീഷണിക്ക് കേസെടുക്കണം. പരാമര്‍ശത്തെ ഗൗരവത്തോടെ കാണണം. പി സി ജോര്‍ജ്ജിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള തോക്കുകള്‍ കണ്ടു കെട്ടണമെന്ന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് നേതാവ് ജലീല്‍ പുനലൂരും ആവശ്യപ്പെട്ടു.

‘ശരിക്കും പറഞ്ഞാല്‍ എനിക്കയാളെ വെടിവച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോള്‍വര്‍ ഇവിടുണ്ട്. കുടുംബത്തെ തകര്‍ക്കുന്ന ഇയാളെ വെടിവച്ച് കൊല്ലണം. സംഭവം അറിഞ്ഞുടനെ പുളളിയുടെ പെങ്ങന്മാരെ വിളിച്ചുപറഞ്ഞു. എല്ലാവരും വേദനിക്കുകയാണ്. എന്റെയീ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരുളളു. ഒരു നിരപരാധിയെ, ആ പുളളിക്ക് (പിസി ജോര്‍ജിന്) ഇത്ര പ്രായമായി. ആ മനുഷ്യനെ പിടിച്ച് ജയിലിലിടാമോ? അതും കേസെന്താ? പീഡനകേസ്.’ എന്നായിരുന്നു ഉഷാ ജോര്‍ജ്ജിന്റെ പ്രതികരണം.

ഒരു തെറ്റും ചെയ്യാത്ത പി സി ജോര്‍ജ്ജിനെ പിണറായി വിജയന്‍ രാഷ്ട്രീയം വൈരാഗ്യം മൂലം അറസ്റ്റ് ചെയ്തതാണ്. പിസി ജോര്‍ജ്ജിനെ കുടുക്കാനുളള ആസൂത്രിത നീക്കം നീക്കമാണിത് ഭീഷണിപ്പെടുത്തി ഒതുക്കാമെന്നാരും കരുതേണ്ടന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രി പിസി ജോര്‍ജ്ജിനെയും കുടുംബത്തെയും വേട്ടയാടുകയാണ്. തന്നെ പീഡിപ്പിക്കാത്ത ഏക വ്യക്തി പിസി ജോര്‍ജ് മാത്രമാണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. അപ്പന് തുല്യമെന്ന് രണ്ടാഴ്ച മുന്‍പ് വരെ പറഞ്ഞിരുന്ന സ്ത്രീ മൊഴി മാറ്റിയത് എങ്ങനെ? പരാതിക്കാരിയെ സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും ഉഷ ആരോപിച്ചു.