അരിയില്‍ ചത്ത പ്രാണിയുടെ അവശിഷ്ടങ്ങള്‍, വെള്ളത്തില്‍ ഇ കോളി; സ്കൂളിലെ ഭക്ഷ്യവിഷബാധക്ക് കാരണം ഗുണനിലവാരം ഇല്ലായ്മ

കായംകുളത്ത് സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിന് കാരണം സാധനങ്ങളുടെ ഗുണനിലവാരമില്ലായ്മ ആണെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധന ഫലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ച അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ട്.

പരിശോധനക്കായി ശേഖരിച്ച അരിയുടെ സാമ്പിളില്‍ നിന്ന് ചത്ത പ്രാണിയുടെ അവശിഷ്ടം കണ്ടെത്തി. പാചകത്തിന് ഉപയോഗിച്ച വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. വിളവ് പാകമാകാത്ത വന്‍പയറാണ് പാചകത്തിന് ഉപയോഗിച്ചത് ഇത് ഇത് ദഹനത്തെ പ്രകിയയെ ദോഷകരമായ ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പബ്ലിക് ഹെല്‍ത്ത് ലാബിലാണ് സാധനങ്ങളുടെ പരിശോധന നടത്തിയത്. വെള്ളത്തില്‍ ക്ലോറിനേഷന്‍ നടത്താന്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 26 കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതേ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന.

വിദ്യാര്‍ത്ഥികളെ ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചോറും സാമ്പാറും കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.