പിഞ്ചു കുഞ്ഞിനെ തലക്കടിച്ച് കൊലപ്പെടുത്തി; അമ്മയും പങ്കാളിയും അറസ്റ്റിൽ, കുറ്റം സമ്മതിച്ച് പ്രതികൾ

കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ തലയക്കടിച്ച് പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ അമ്മയും പങ്കാളിയും അറസ്റ്റിലായി. നേരത്തേ കസ്റ്റഡിയിലായ ഇരുവരുടേയും അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.കുഞ്ഞ് ജനിച്ച അന്ന് മുതല്‍ ഷാനിഫ് കൊല്ലാന്‍ പദ്ധതിയിട്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.കുട്ടിയുടെ അമ്മ അശ്വതി (25) യും പങ്കാളി ഷാനിഫ് (25) കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഡിസംബർ മൂന്നിനാണ് സംഭവം.എളമക്കരയിലെ ലോഡ്ജില്‍ മുറിയെടുത്താണ് ദമ്പതികൾ കുഞ്ഞിനെ വകവരുത്തിയത്. ഒന്നാം തീയതി തന്നെ ഇവർ മുറിയെടുത്ത് തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു.

മൂന്നാം തിയതി പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഉറങ്ങിക്കിടന്ന കുഞ്ഞിനെയെടുത്ത് കുഞ്ഞുതല ഷാനിഫിന്‍റെ കാല്‍മുട്ടില്‍ ശക്തമായി ഇടിപ്പിച്ചു. തലക്ക് ക്ഷതമേറ്റാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിനെ ശരീരത്തില്‍ കടിച്ച ഷാനിഫ് കുഞ്ഞ് കരയുന്നില്ലെന്ന് കണ്ടതോടെ മരണം ഉറപ്പാക്കി. തുടര്‍ന്ന് നേരം വെളുത്തപ്പോഴാണ് മരിച്ച കുഞ്ഞുമായി ഷാനിഫും അശ്വതിയും ആശുപത്രിയിലെത്തുകയായിരുന്നു.

മരണം സ്ഥിരീകരിച്ച ഡോക്ടര്‍ സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.

റ്റൊരാളുമായുള്ള അടുപ്പത്തില്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു അശ്വതി പിന്നീടാണ് ഇന്‍സ്റ്റഗ്രാം വഴി ഷാനിഫിനെ പരിചയപ്പെട്ട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.ജനിച്ചത് മുതല്‍ കുഞ്ഞിനെ പലവിധത്തില്‍ ഷാനിഫ് ഉപദ്രവിച്ചിരുന്നു. ചെറിയ പരിക്കുകളുണ്ടാക്കി ആശുപത്രിയിലെത്തിച്ച് വേണ്ട പരിചരണം കൊടുക്കാതെ സ്വാഭാവിക മരണത്തിലേക്ക് തള്ളിവിടാനായിരുന്നു ശ്രമം. ഇതെല്ലാം പരാജയപ്പെട്ടതോടെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.

കുഞ്ഞ് ബാധ്യതയാകുമെന്ന് അന്ന് മുതല്‍ അശ്വതിയോട് പറഞ്ഞെന്ന് ഷാനിഫ് പൊലീസിന് മൊഴി നല്‍കി. കൃത്യത്തിന് രണ്ട് ദിവസം മുന്‍പ് തന്നെ കുഞ്ഞിനെ കൊല്ലുമെന്ന് അശ്വതിയോട് പറഞ്ഞിരുന്നു. താന്‍ നല്ല ഉറക്കത്തിലായിരുന്നുവെന്നും ഒന്നും അറിഞ്ഞില്ല എന്നുമാണ് അശ്വതി ആദ്യം പറഞ്ഞത്. കുറ്റകൃത്യം അറിഞ്ഞിട്ടും എല്ലാ മറച്ചുവച്ച അശ്വതി സ്വാഭാവികമായും കേസില്‍ പ്രതിയാവുമെന്ന് പൊലീസ് വ്യക്തമാക്കി.