കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ എല്ലാ സമുദായത്തിലും ഉണ്ട്: സംയുക്ത വാർത്താസമ്മേളനത്തിൽ സി.എസ്.ഐ ബിഷപ്പും താഴത്തങ്ങാടി ഇമാമും

കേരളത്തില്‍ സാമുദായിക ഭിന്നത ഉണ്ടാക്കുന്ന പ്രസ്താവനകള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തിൽ മത സൗഹാര്‍ദ്ദത്തിന് ഉലച്ചിൽ ഉണ്ടാക്കരുതെന്ന് ആഹ്വാനം ചെയ്ത് താഴത്തങ്ങാടി ഇമാമുമും സിഎസ്ഐ ബിഷപ്പും. താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവും സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനും സംയുക്ത വാർത്താസമ്മേളനത്തിലൂടെയാണ് ആഹ്വാനം നടത്തിയത്.

കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയും അല്ലാതെയും ചില ശക്തികള്‍ ശ്രമിക്കുന്നതായി താഴത്തങ്ങാടി ഇമാം ആരോപിച്ചു. അടുക്കാനാകാത്ത വിധം നമ്മള്‍ അകന്നുപോകാന്‍ പാടില്ലെന്നും രണ്ടു സമൂഹങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ബോധപൂര്‍വ്വം വര്‍ദ്ധിപ്പിക്കുന്നതിനായി ആരോക്കെയോ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായും ഇമാം പറഞ്ഞു. പോര്‍വിളിയും വിദ്വേഷവുമല്ല വേണ്ടതെന്നും സമാധാനവും സ്‌നേഹവുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് എറ്റവുമധികം മതസൗഹാര്‍ദ്ദമുള്ള സംസ്ഥാനമാണ് കേരളമെന്നും ആ സൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യമാണെന്നും ബിഷപ്പ് പറഞ്ഞു. എല്ലാ തെറ്റായ പ്രവണതകളേയും എതിർക്കണമെന്ന് പറയുമ്പോഴും പാലാ ബിഷപ്പിന്റെ പ്രസംഗത്തോട് പ്രതികരിക്കാനില്ലെന്നും എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും സിഎസ്ഐ ബിഷപ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സൗഹാര്‍ദ്ദത്തിൽ ഉലച്ചിൽ ഉണ്ടാക്കരുതെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ എല്ലാ സമുദായത്തിലും ഉണ്ടെന്നും മതനേതാക്കൾ മുന്നറിയിപ്പ് നൽകി. മുതലെടുക്കന്നവരോട് ജാഗ്രത കാട്ടണം. ലൗ ജിഹാദോ, നാര്‍ക്കോട്ടിക് ജിഹാദോ ഉണ്ടോയെന്ന് കണ്ടെത്തേണ്ടത് സര്‍ക്കാരാണ്. ലഹരി പോലുള്ള എല്ലാ തെറ്റായ പ്രവണതകളും എതിര്‍ക്കപ്പെടണം. അത് ഹിന്ദു ചെയ്താലും ക്രൈസ്തവര്‍ ചെയ്താലും മുസ്ലിം ചെയ്താലും തെറ്റാണ്. വ്യക്തികളാണ് ഇതിന് ശിക്ഷിക്കപ്പെടേണ്ടതെന്നും സമൂഹമല്ലെന്നും ബിഷപ്പ് പറഞ്ഞു. സിഎസ്ഐ സഭയുടെ നിലപാട് സമാധാനം ആണെന്നും ബിഷപ്പ് മലയിൽ കോശി ചെറിയാൻ കൂട്ടിച്ചേർത്തു.

കേരളത്തിലെ സമാധാനം നിലനിര്‍ത്തണം, പ്രസ്താവനയുടെ പേരിൽ റാലിയും ജാഥയും നടത്തരുതെന്ന് ഇരു മതനേതാക്കളും ആവശ്യപ്പെട്ടു. കോട്ടയത്തെ സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഹൗസില്‍ വെച്ചാണ് ഇരുവരുടെയും സംയുക്ത പത്രസമ്മേളനം നടന്നത്.