പിണറായി അറിയാതെ കണ്ണൂര്‍ ജില്ലയില്‍ ഒരു കൊലപാതകവും സി.പി.എം നടത്തിയിട്ടില്ല, ആകാശ് ആ കണ്ണിയിലെ അവസാനത്തെ ആള്‍: കെ. സുധാകരന്‍

ഷുഹൈബ് വധക്കേസിന് പിന്നില്‍ സിപിഎമ്മാണെന്ന് അറിയാന്‍ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ വേണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ അറിയാതെ കണ്ണൂര്‍ ജില്ലയില്‍ ഒരു കൊലപാതകവും സിപിഎം നടത്തിയിട്ടില്ല. ആകാശ് ആ കണ്ണിയിലെ അവസാനത്തെ ആളാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തിയിരുന്നു. ആകാശിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഡിവൈഎഫ്ഐ നേതാവിട്ട ഫെയ്സ്ബുക്ക് പോസ്റ്റിന് കമന്റായാണ് വിവാദ വെളിപ്പെടുത്തല്‍.

എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നും കമന്റില്‍ ആകാശ് തുറന്നടിച്ചു. കൊലപാതകം ചെയ്യാന്‍ ആഹ്വാന നടത്തിയ നേതാക്കള്‍ക്ക് പാര്‍ട്ടി സഹകരണസ്ഥാപനങ്ങളില്‍ ജോലി നല്‍കുകയും കൊലപാതകം ചെയ്ത തങ്ങളെ വഴിയാധാരമാക്കിയെന്നും ആകാശ് തില്ലങ്കേരി പറയുന്നു.

അതിനിടെ ,സിപിഎം തള്ളിപ്പറഞ്ഞിട്ടും സമൂഹ മാധ്യമങ്ങളിലൂടെ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികള്‍ കൊലവിളി തുടരുകയാണ്. കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താതെ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാണ് യുവ നേതാക്കള്‍ക്ക് സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.