അടൂര്‍ ബാങ്ക് ഭരണസമിതിയില്‍ സി.പി.എമ്മുമായി കൂട്ടുകെട്ട്: അഞ്ച് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി ചുമതലയില്‍ നിന്ന് നീക്കി

അടൂര്‍ കാര്‍ഷിക വികസന ബാങ്ക് ഭരണസമിതിയിലെ കോണ്‍ഗ്രസ് സിപിഎം കൂട്ടുകെട്ടുമായി ബന്ധപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. പാര്‍ട്ടി ജില്ലാ ഭാരവാഹികളായ ഏഴംകുളം അജു, റെജി പൂവത്തൂര്‍, ഡിഎന്‍ തൃദീപ്, എം ആര്‍ ജയപ്രകാശ്, ബ്ലോക്ക് പ്രസിഡന്റ് ബിജു ഫിലിപ്പ് എന്നിവരെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കി.

സിപിഎമ്മുമായി കൂട്ടുകൂടിയതിനെതിരെ നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും പ്രാദേശിക നേതാക്കളും പരാതി നല്‍കിയിരുന്നു. ബാങ്ക് പ്രസിഡന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ഏഴംകുളം അജുവാണ് ധാരണയുടെ ആസൂത്രകനെന്നാണ് പരാതിക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

ഏഴംകുളം അജുവിന് പുറമെ ബാങ്ക് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ജനറല്‍ സെക്രട്ടറിമാരായ റെജി പൂവത്തൂര്‍, ഡി എന്‍ തൃദീപ്, പന്തളം ബ്ലോക്ക് പ്രസിഡന്റ് ബിജു ഫിലിപ്പ് എന്നിവരോട് ഡി സി സി പ്രസിഡന്റ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിര്‍ദേശിച്ച പാനല്‍ തള്ളികളഞ്ഞായിരുന്നു സിപിഎം ധാരണയോടെ നേതാക്കള്‍ മത്സരിച്ചത്. 13 അംഗ ഭരണ സമിതിയില്‍ രണ്ട് സീറ്റ് സിപിഎമ്മിന് നല്‍കിയാണ് മത്സരം ഒഴിവാക്കി ഒന്നിച്ച് നീങ്ങാന്‍ തീരുമാനിച്ചത്.