പ്രായപരിധിയില്‍ ആര്‍ക്കും ഇളവില്ലെന്ന് സി.പി.ഐ; കെ.ഇ. ഇസ്മയില്‍ പുറത്തേക്ക്

പ്രായപരിധി കര്‍ശനമാക്കാന്‍ സിപിഐ. പ്രായപരിധിയില്‍ ദേശീയ കൗണ്‍സിലില്‍ ആര്‍ക്കും ഇളവുണ്ടാകില്ല. ഇതനുസരിച്ച് കേരളത്തില്‍നിന്നുള്ള കെ.ഇ. ഇസ്മയില്‍ ഉള്‍പ്പെടെയുള്ളവര്‍ ദേശീയ കൗണ്‍സിലില്‍നിന്നും പുറത്താകും.

പ്രായപരിധിയില്‍ മറ്റ് മാര്‍ഗങ്ങളില്ലാത്ത സംസ്ഥാനങ്ങളില്‍മാത്രം ഇളവ് നല്‍കും. ഇളവ് നല്‍കുക വോട്ടെടുപ്പിലൂടെ മാത്രമായിരിക്കുമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അതുല്‍ കുമാര്‍ അന്‍ജാന്‍ പറഞ്ഞു.

സിപിഐയ്ക്കു പിന്നാലെ ആര്‍എസ്പിയിലും പ്രായപരിധി വിവാദം പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നതിനു പിന്നാലെയാണ്, സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പില്‍ സെക്രട്ടറിക്ക് ഉള്‍പ്പെടെ പ്രായപരിധി നിബന്ധന വേണമെന്ന ആവശ്യം ഉയര്‍ന്നത്. പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യാന്‍ നിയോഗിക്കപ്പെട്ട ദേശീയ ഉപസമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശയാണ് ഇതിന് കാരണം.

ദേശീയ സംസ്ഥാന തലങ്ങളില്‍ ഉള്‍പ്പെടെ സെക്രട്ടറിമാര്‍ 3 തവണയില്‍ കൂടുതല്‍ തുടരാന്‍ പാടില്ല, സംസ്ഥാന കേന്ദ്ര കമ്മിറ്റിയംഗങ്ങളുടെ പ്രായപരിധി 75 വയസ്സും മറ്റു കമ്മിറ്റിയംഗങ്ങളുടേത് എഴുപതും ആയി നിജപ്പെടുത്തുക എന്നതായിരുന്നു ശുപാര്‍ശ.