സി.പി.ഐ പ്രതിനിധി സമ്മേളനം ഇന്ന്, പ്രായപരിധി തര്‍ക്കം ചര്‍ച്ചയാകും

സിപിഐ പ്രതിനിധി സമ്മേളനം ഇന്ന്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി. രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ 10 ന് തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ വെച്ചാണ് സമ്മേളനം നടക്കുക.

പ്രായപരിധി നടപ്പാക്കുന്നതിലെ തര്‍ക്കം സംബന്ധിച്ച ചര്‍ച്ച നടക്കും. പ്രായപരിധി നിശ്ചയിച്ചത് നേതാക്കന്മാര്‍ക്കിടയില്‍ പരസ്യ വാക്‌പോരിനിടയാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ കെ ഇസ്മയിലും സി ദിവാകരനും കാനം രാജേന്ദ്രനെതിരെ രംഗത്തെത്തിയതോടെ ശക്തമായ മത്സരത്തിന് കളമൊരുങ്ങി. 75 വയസെന്ന പ്രായപരിധി മാനദണ്ഡമായാല്‍ സി ദിവാകരനും കെ ഇ ഇസ്മയിലും കമ്മിറ്റികളില്‍ നിന്ന് പുറത്ത് പോകും.

അതേസമയം, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും നേതൃത്വത്തിനെതിരെയും പരസ്യ വിമര്‍ശനമുന്നയിച്ച സി ദിവാകരന്‍, കെ ഇ ഇസ്മയില്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ സിപിഐ എക്‌സിക്യൂട്ടീവില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു. സമ്മേളനം തുടങ്ങാനിരിക്കെ മാധ്യമങ്ങളോട് നടത്തിയ പരസ്യ പ്രതികരണങ്ങള്‍ ശരിയായില്ലെന്നായിരുന്നു എക്‌സിക്യൂട്ടീവിലെ വിലയിരുത്തല്‍.