'ചര്‍ച്ചക്ക് പോലും തയ്യാറാകുന്നില്ല, തൊഴിലാളികളോട് വഞ്ചന ; കയര്‍ മേഖലയിലെ പ്രതിസന്ധിയില്‍ വ്യവസായമന്ത്രിയ്‌ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ

കയര്‍ മേഖല നേരിടുന്ന പ്രതിസന്ധിയില്‍ മന്ത്രി പി രാജീവിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ. വിഷയത്തില്‍ ഒരു ചര്‍ച്ചക്ക് പോലും മന്ത്രി പി രാജീവ് തയ്യാറാകുന്നില്ലെന്ന് സിപിഐ ആലപ്പുഴ ജില്ല സെക്രട്ടറി ടി ജെ ആഞ്ജലോസ് ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

രാജഭരണകാലത്തും സര്‍ സിപിയുടെ കാലത്ത് പോലും തൊഴിലാളികളുമായി ചര്‍ച്ച നടന്നിട്ടുണ്ട്. ഒരു പ്രതികരണവും ഇല്ലാത്തതിനാല്‍ രാജീവിന് നിവേദനം നല്‍കുന്നത് തന്നെ നിര്‍ത്തി. മുഖ്യമന്ത്രിക്കാണ് യൂണിയനുകള്‍ ഇപ്പോള്‍ നിവേദനങ്ങള്‍ നല്‍കുന്നത്.

കയര്‍ ഉല്‍പന്നങ്ങള്‍ ഇനി സംഭരിക്കില്ലെന്നാണ് മന്ത്രി പറയുന്നത്. ഇങ്ങനെ പറയാന്‍ ഒരു മന്ത്രിക്ക് അവകാശമില്ല. മാത്രമല്ല ഇത് ഇടതമുന്നണിയുടെ നയത്തിന് എതിരാണ്. തൊഴിലാളികളോട് കാണിക്കുന്ന വഞ്ചനയാണിത്.

കയര്‍പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി നിയോഗിച്ച വിദഗ്ദ സമിതിയെ അംഗീകരിക്കില്ല, കയര്‍മേഖലയുമായി ബന്ധമുള്ള ഒരാള്‍പോലും സമിതിയിലില്ല. പ്രതിപക്ഷ സംഘടനകളുമായി ചേര്‍ന്ന് സമരം ശക്തമാക്കുമെന്നും ടി ജെ ആഞ്ജലോസ് പറഞ്ഞു

കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയതുപോലെയാണ് മന്ത്രി പി.രാജീവിന്റെ കയ്യില്‍ കയര്‍ വകുപ്പെന്ന് സിപിഐ ജില്ലാ അസി. സെക്രട്ടറിയും കേരള സ്റ്റേറ്റ് കയര്‍ത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.വി.സത്യനേശന്‍ വിമര്‍ശിച്ചിരുന്നു. കയര്‍മേഖലയുടെ പുരോഗതിക്കായി മന്ത്രി ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെടണമെന്നും സത്യനേശന്‍ പറഞ്ഞിരുന്നു.