കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണം

കോവിഡ്, ഒമൈക്രോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ടി.പി.ആര്‍ 20ന് മുകളിലുള്ള ജില്ലകളില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 50 പേര്‍ക്ക് മാത്രമാണ് അനുമതി നല്‍കുക. വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ അടക്കമുള്ള പൊതു പരിപാടികളില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കരുത് എന്ന നിര്‍ദ്ദേശം നേരത്തെ നല്‍കിയിരുന്നു.

പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധനവും ടിപിആര്‍ ഉയരുന്നതും കണക്കിലെടുത്താണ് മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഉത്സവകാലം അടുത്തു വരുന്നതിനാല്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി രോഗവ്യാപനം പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതേ സമയം കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി. തിങ്കളാഴ്ച മുതല്‍ കോടതികള്‍ ഓണ്‍ലൈനിലൂടെ ആകും പ്രവര്‍ത്തിക്കുക. കോടതിയിലേക്ക് ജനങ്ങള്‍ പ്രവേശിക്കുന്നതും ജീവനക്കാര്‍ വരുന്നതും നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ 11-ന് പുനഃപരിശോധിക്കും.

മൂന്ന് ദിവസത്തിനിടെ ടി.പി.ആര്‍ 10 ശതമാനത്തോളം വര്‍ധിച്ചു. അടുത്ത മൂന്നാഴ്ചയില്‍ രോഗ വ്യാപനം തീവ്രമാകും എന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്. ഇതേ തുടര്‍ന്ന്തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുകയാണ് ജില്ലാ ഭരണകൂടം. ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. നേരത്തേ നിശ്ചയിച്ച ഇത്തരം യോഗങ്ങള്‍ ഉണ്ടെങ്കില്‍ സംഘാടകര്‍ അത് മാറ്റിവെക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ അറിയിച്ചു.