കളമശ്ശേരി മെഡിക്കൽ കോളജില്‍ ചികിത്സാപിഴവ്, രോഗി മരിച്ചത് ഓക്സിജൻ കിട്ടാതെ: നഴ്സിംഗ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്

എറണാകുളം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് പരിചരണത്തിൽ ഗുരുതര വീഴ്ച ഉണ്ടായെന്ന് വെളിപ്പെടുത്തൽ.  കോവിഡ് രോഗി മരിച്ചത് ചികിത്സാ വീഴ്ച മൂലമാണെന്ന് നഴ്‌സിംഗ് ഓഫീസർ വെളിപ്പെടുത്ത ടെലിഫോൺ സംഭാഷണം പുറത്തുവന്നു.

ഫോർട്ടുകൊച്ചി സ്വദേശി സി.കെ ഹാരിസിന്റെ മരണം ഓക്‌സിജൻ ലഭിക്കാതെയാണെന്ന് സംഭാഷണത്തിൽ പറയുന്നുണ്ട്. വെന്റിലേറ്റർ ട്യൂബുകൾ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണം. രോഗിയെ വെന്റിലേറ്ററിൽ നിന്ന് വാർഡിലേക്ക് മാറ്റാൻ സാധിക്കാമായിരുന്നു. അതിനിടെയാണ് മരിച്ചതെന്നും സംഭാഷണത്തിൽ വ്യക്തമാക്കുന്നു.

പല രോഗികളുടേയും ഓക്സിജന്‍ മാസ്കുകള്‍ മാറിക്കിടക്കുന്നതായി സൂപ്പര്‍വിഷന് പോയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെന്‍റിലേറ്ററിന്‍റെ ട്യൂബുകള്‍ ശരിക്കാണോ എന്ന് ഐ.സി.യുവിലുള്ളവര്‍ കൃത്യമായി പരിശോധിക്കണം. നമ്മുടെ ഭാഗത്ത് നിന്നുള്ള ചെറിയ വീഴ്ച കൊണ്ട് പല രോഗികളുടേയും ജീവന്‍ പോയിട്ടുണ്ട്. ഇക്കാര്യം ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ അതൊന്നും നമ്മുടെ വീഴ്ചയായി കാണുകയോ ശിക്ഷണ നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. നമ്മള്‍ കഷ്ടപ്പെടുന്നത് കൊണ്ടാണ് അത്. പക്ഷേ, നമ്മളുടെ അടുത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്.. അതുകൊണ്ട് ശ്രദ്ധിക്കണമെന്നും നഴ്‍സിംഗ് സൂപ്രണ്ട്, തന്‍റെ സഹപ്രവര്‍ത്തകരോടായുള്ള ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി നഴ്സുമാരുടെ വാട്സാപ് ഗ്രൂപ്പില്‍ നഴ്സിംഗ് ഓഫീസർ കൈമാറിയതെന്ന് പറയുന്ന ശബ്ദ സന്ദേശത്തിലാണ് ഗുരുതരമായ പരാമര്‍ശങ്ങളുള്ളത്. ഇതിന്റെ ഒടുവിലായാണ് മരണത്തെ കുറിച്ചുള്ള പരാമര്‍ശം.

എറണാകുളം കളമശേരി മെഡിക്കല്‍ കോളജിനെ പറ്റി ഉയര്‍ന്ന ആരോപണത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്..