കോവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും, ഇന്ന് മന്ത്രിസഭാ യോഗം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സാധ്യത. ഇത് സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിലവില്‍ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ജില്ലകളിലെ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നത് അടക്കം തീരുമാനിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ പത്തരയ്ക്കാണ് യോഗം. മുഖ്യമന്ത്രി ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും.

രോഗവ്യാപനം കൂടിയ ജില്ലകളില്‍ പരിശോധനകളുടെ എണ്ണം കൂട്ടുന്നത് പരിഗണിക്കുന്നുണ്ട്. നിലവില്‍ കോവിഡ് വ്യാപനം തീവ്രമായ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സാധ്യത. എറണാകുളത്തും, തിരുവനന്തപുരത്തുമാണ് രോഗികള്‍ കൂടുതല്‍. മലപ്പുറത്തും, കോഴിക്കോടും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളെയും സി കാറ്റഗറിയിലാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. രോഗവ്യപനം കൂടിയ ജില്ലകളെയാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. നിലവില്‍ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റഗറിയില്‍ ഉള്ളത്.

ഇന്നലെ മാത്രം സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിലായി 4,57,329 പേരാണ് നിരീക്ഷണത്തിലുള്ളത്. ഫെബ്രുവരി പകുതി ആകുമ്പോഴേക്കും രോഗബാധ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.