സെക്രട്ടേറിയറ്റില്‍ കോവിഡ് വ്യാപനം; ലൈബ്രറി അടച്ചു

സെക്രട്ടേറിയറ്റില്‍ കോവിഡ് വ്യാപനം. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്‍പ്പെടെ നിയന്ത്രണം ശക്തമാക്കി. സെക്രട്ടേറിയറ്റിലെ ലൈബ്രറി അടച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് പുറമെ വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫീസിലും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടി.

ഏഴിലധികം പേര്‍ക്കാണ് മന്ത്രിമാരുടെ ഓഫീസില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സെക്രട്ടേറിയറ്റിലെ ഹാജര്‍ നില 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകള്‍ രംഗത്തെത്തി. കോവിഡിനെ തുടര്‍ന്ന് വനം മന്ത്രിയുടെ ഓഫീസ് നേരത്തെ അടച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിക്കടക്കം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദേവസ്വം മന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം വരെ അടച്ചിട്ടിരിക്കുകയായിരുന്നു. സെക്രട്ടേറിയറ്റിലെ 60 ലധികം ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് സൂചന.

അതേസമയം സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി.യിലും കോവിഡ് വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് മാത്രം 80 ലധികം ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 25 ജീവനക്കാര്‍ക്കും എറണാകുളം ഡിപ്പോയില്‍ 15 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ജീവനക്കാരില്ലാത്തതിനാല്‍ 399 ബസ് സര്‍വീസുകള്‍ നിര്‍ത്തി വെയ്ക്കുകയും ചെയ്തു.