കോവിഡ് പ്രതിരോധത്തിൽ പാളിച്ചയില്ല; രോഗികളെ വീടുകളില്‍ പരിചരിക്കുന്നതാണ് വ്യാപനത്തിന് കാരണമെന്ന് കോടിയേരി

കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യാതൊരു പാളിച്ചയും വന്നിട്ടില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ മെമ്പർ കോടിയേരി ബാലകൃഷ്ണൻ.

ആഘോഷങ്ങൾക്ക് ഇളവുകൾ നൽകിയതാണ് രോ​ഗബാധ കൂടിയതെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. എന്നാൽ കോവിഡ് രോ​ഗികളെ വീട്ടുകളിൽ പരിചരിക്കുന്നതാണ് രോ​ഗികളുടെ എണ്ണം കൂടാൻ ഒരു കാരണമെന്ന് അദ്ദേഹം പറഞ്ഞു.

വീടുകളിലെ ചികിത്സ ആണെങ്കിലും ആളുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. അതേതുടര്‍ന്ന് കുടുംബാംഗങ്ങളും രോഗബാധിതരാകുന്നെന്നും അദ്ദേഹം കൂട്ടിചേർത്തു.

മൂന്നാം തരംഗമുണ്ടാകുമെന്നുള്ള ഭീതിജനകമായ റിപ്പോര്‍ട്ടും വന്നിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കുറേക്കൂടി ജാഗ്രത ആവശ്യമാണെന്നും മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ കോടിയേരി പറഞ്ഞു.

രണ്ട് ടേം നടപ്പിലാക്കിയതിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും ഏതെങ്കിലുമൊരാളുടെ തീരുമാനമല്ല, കൂട്ടായ ചർച്ചയെ തുടർന്ന് ഉയർന്നുവന്ന നിലപാടാണിതെന്നും കോടിയേരി പറഞ്ഞു.

ഈ തീരുമാനം സെക്രട്ടേറിയറ്റിൽ വെച്ചപ്പോൾ പൂർണയോജിപ്പായിരുന്നു. ഒരു എതിർപ്പുമുണ്ടായിരുന്നില്ല. സംസ്ഥാന കമ്മിറ്റിയിലും വ്യത്യസ്തമായ അഭിപ്രായമുണ്ടായില്ലെന്നും കോടിയേരി പറഞ്ഞു.

ഏത് തീരുമാനമെടുത്താലും അത് മുഖ്യമന്ത്രി എടുക്കുന്ന തീരുമാനമാണെന്ന് പ്രചരിക്കുന്ന സ്ഥിതിയാണ് കേരളത്തിൽ നടക്കുന്നതെന്നും പാർട്ടിയല്ല മുഖ്യമന്ത്രിയാണ് തീരുമാനിക്കുന്നതെന്ന ബോധപൂർവമായ ശ്രമത്തിന്റെ ഭാ​ഗമാണെന്നും അദ്ദേഹം പറഞ്ഞു.