ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം

കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കോവിഡ് കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതാണ്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം. കഴിഞ്ഞ ദിവസം രാജ്യത്താകമാനം സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകളും കേരളത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷമാണ് കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നത്. ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടക്കുന്നതും കേരളത്തിലാണ്. പ്രതിദിനം 700 മുതല്‍ 1,000 വരെ പരിശോധനകളാണ് സംസ്ഥാനത്ത് നടക്കുന്നത്. കോവിഡ് വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്നലെ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കുന്നുമല്‍ വട്ടോളിയില്‍ കളിയാട്ടുപറമ്പത്ത് കുമാരന്‍ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇയാളുടെ മരണശേഷമാണ് സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തിയത്.