ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കടുത്ത നിയന്ത്രണം; ലംഘിച്ചാല്‍ കേസും പിഴയും

സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ സമാനനിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. ഇന്ന് രാത്രി 12 മുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെയാണ് കേരളം വീണ്ടും അടച്ചിടുന്നത്. കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍ വഴിനീളെ പരിശോധനയുമായി പൊലീസ് ഇറങ്ങും. ലംഘിക്കുന്നവര്‍ക്കെതിരെ കേസും പിഴയുമുണ്ടാവും.

ഹോട്ടലുകളും അവശ്യവിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളും രാവിലെ 7 മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. അത്യാവശ്യയാത്രകള്‍ അനുവദിക്കണമെങ്കില്‍ കൃത്യമായ രേഖകളും സത്യവാങ്മൂലവും കൈയില്‍ കരുതണം. കെഎസ്ആര്‍ടിസിയും അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ നടത്തൂ.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോംഇന്റര്‍നെറ്റ് കമ്പനികള്‍ ഇവയ്ക്കാണ് തുറക്കാന്‍ അനുവാദമുള്ളത്. പഴം, പച്ചക്കറി, പലചരക്ക്, പാല്‍, മല്‍സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ 9 വരെ തുറക്കാം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാഴ്‌സല്‍ വിതരണവും ഹോം ഡെലിവറിയുമേ അനുവദിക്കൂ. ഇരുത്തി ഭക്ഷണമില്ല.

രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്‌സീനെടുക്കാന്‍ പോകുന്നവര്‍, പരീക്ഷകളുള്ള വിദ്യാര്‍ഥികള്‍, റയില്‍വേ സ്റ്റേഷന്‍-വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍, മുന്‍കൂട്ടി ബുക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവര്‍ ഇവര്‍ക്കെല്ലാം കൃത്യമായ രേഖകളുണ്ടങ്കില്‍ യാത്ര അനുവദിക്കും. ചരക്ക് വാഹനങ്ങള്‍ക്കും തടസമില്ല. ഒഴിവാക്കാനാവാത്തതെന്ന് സാക്ഷ്യപത്രത്തിലൂടെ പൊലീസിനെ ബോധിപ്പിച്ചാല്‍ മാത്രമേ മറ്റ് യാത്രകള്‍ അനുവദിക്കൂ. അനാവശ്യയാത്രയെങ്കില്‍ കേസെടുക്കാനും വാഹനം പിടിച്ചെടുക്കാനുമാണ് തീരുമാനം.