സോളാർ പീഡന ഗൂഢാലോചന കേസ് ഇന്ന് കോടതിയിൽ; ഗണേഷ് കുമാറിന് നിർണായകദിനം

സോളാർ പീഡന ഗൂഢാലോചനക്കേസ് ഇന്ന് കോടതി പരിഗണിക്കും. കെ ബി ഗണേഷ് കുമാർ എംഎൽഎക്കും പരാതിക്കാരിക്കും എതിരായ കേസാണ് ഇന്ന് പരിഗണിക്കുന്നത്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ്. കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് നേരത്തെ കോടതി നോട്ടീസ് അയച്ചിരുന്നു.

എന്നാൽ നോട്ടീസ് ഹൈക്കോടതി രണ്ടുമാസത്തേക്ക് തടഞ്ഞിരുന്നു. ആ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് കേസ് പരിഗണിക്കാന്ഡ‍ തീരുമാനമായത്. കേസുമായി ബന്ധപ്പെട്ട സിബിഐ റിപ്പോർട്ട്, ഹർജിക്കാരൻ ഇന്ന് കോടതിയെ അറിയിക്കും.സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർത്തതാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേ സമയം സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി കത്തെഴുതിയിട്ടില്ലെന്ന് അഡ്വ. ഫെനി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.