ഇന്നെടുത്ത രണ്ടു കേസിലും ജാമ്യം, ആദ്യ കേസിൽ ജാമ്യമില്ല; രാഹുൽ ജയിലിൽ തുടരും

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഇനിയും ജയിലിൽ തുടരും. ഇന്നെടുത്ത രണ്ടു കേസുകളിലും രാഹുലിന് ജാമ്യം അനിവദിച്ചെങ്കിലും ആദ്യ കേസിൽ ജാമ്യമില്ലാത്തതിനാൽ ജയിലിൽ തുടരേണ്ടതായി വരും. ജില്ലാ ജയിലിൽ വച്ച് കന്റോണ്‍മെൻ്റ് പൊലീസാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത മൂന്ന് കേസുകളിൽ റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.

ഹാജരാക്കിയ സമയത്തു തന്നെ രാഹുലിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷയും നൽകിയിരുന്നു. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യമില്ലാ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരുന്നത്. നേരത്തെ, മറ്റൊരു കേസിലാണ് വീട്ടിൽ നിന്നും രാഹുലിനെ അറസ്റ്റ് ചെയ്തത്.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഡിസംബർ 20 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എംഎൽഎമാരായ ഷാഫി പറമ്പിലും എം വിൻസന്റും രണ്ടും മൂന്നും പ്രതികളുമാണ്. ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരായ പൊലീസ് നടപടിയുണ്ടായത്.

ഈ കേസിലെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. ഈ കേസുകൾക്കു പുറമേ മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത മറ്റൊരു കേസുമുണ്ട്. ഇതു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണു പരിഗണിക്കുന്നത്. ഇതിൽ പൊലീസ് ഇതുവരെ പ്രൊഡക്‌ഷൻ വാറന്റ് ആവശ്യപ്പെട്ടിട്ടില്ല