കെകെ ശൈലജയ്‌ക്കെതിരെ അഴിമതി ആരോപണം; തിരഞ്ഞെടുപ്പില്‍ മറുപടി പറയേണ്ടി വരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ അഴിമതി ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിപിഇ കിറ്റ് അഴിമതി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചോദിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഭരണകൂടം ഈ അഴിമതിക്ക് മറുപടി പറഞ്ഞിട്ടില്ല. ഈ തിരഞ്ഞെടുപ്പില്‍ മറുപടി പറയേണ്ടി വരുമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

കോവിഡ് കാലത്ത് നടന്നത് സമ്പൂര്‍ണ അഴിമതിയാണ്. കോവിഡ് പ്രതിരോധത്തില്‍ കേരളം മുന്‍പന്തിയിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. 1300 കോടി രൂപയുടെ അഴിമതിയില്‍ മുഖ്യമന്ത്രിയും അന്നത്തെ ആരോഗ്യ മന്ത്രിയും പ്രതികരിക്കാത്തതെന്തേ എന്നും മുല്ലപ്പള്ളി ചോദിച്ചു. സംസ്ഥാനത്തെ അഴിമതികളുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

അന്വേഷണങ്ങള്‍ ആരംഭിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. കേന്ദ്ര ഏജന്‍സികള്‍ക്ക് പിണറായിയുടെ മുന്നില്‍ മുട്ട് വിറക്കുന്നുവെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. ആരോപണങ്ങള്‍ പുറത്തുവന്നിട്ടും ഒരു തുമ്പുപോലും കണ്ടെത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.