നിയമനക്കത്ത് വിവാദം; മേയര്‍ ആര്യാ രാജേന്ദ്രന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

നിയമനക്കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍ആണ് ഹരജി നല്‍കിയത്. ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ആവശ്യം. ഹരജി നാളെ പരിഗണിക്കും.

അതേസമയം കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കത്ത് കൃത്രിമമായുണ്ടാക്കിയതാണെന്ന് പരാതിക്കാരിയായ മേയര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മൊഴി വിശദമായി പരിശോധിച്ച ശേഷം അന്വേഷണ സംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഉപയോഗിച്ച ലെറ്റര്‍പാഡ് എഡിറ്റ് ചെയ്ത് തയാറാക്കിയ കത്താണ് പുറത്തു വന്നതെന്നാണ് മേയറുടെ മൊഴി. പ

മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് കത്ത് അയച്ചിട്ടുളളത്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്.കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്‌സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്.

കത്തിനെ കുറിച്ചുളള എല്ലാ ചോദ്യത്തിനും അറിയില്ല എന്ന മറുപടിയായിരുന്നു ആനാവൂര്‍ നാഗപ്പന്‍ നല്‍കിയത്. ‘അങ്ങനെയൊരു കത്ത് എന്റെ കയ്യില്‍ കിട്ടിയിട്ടില്ല. അങ്ങനെയൊരു കത്തുളള കാര്യം എനിക്ക് അറിഞ്ഞുകൂടാ. അങ്ങനെയൊരു കത്ത് എഴുതാന്‍ മേയര്‍ക്ക് കഴിയില്ല. എന്താണ് സംഭവമെന്നത് അറിയില്ല. കത്ത് എന്തായാലും ഉളളതായി കരുതുന്നില്ല. സംഭവത്തിന് പിന്നില്‍ എന്താണുളളതെന്ന് അന്വേഷിക്കും.’

‘ഇങ്ങനെയൊരു കത്ത് എഴുതാന്‍ പാടില്ല. ഇതുവരെ ആ കത്ത് എഴുതിയിട്ടുമില്ല. മേയര്‍ എഴുതിയതായി കരുതുന്നില്ല. അവരോട് സംസാരിച്ചിട്ടേ പറയാന്‍ സാധിക്കുകയൊളളു. അപേക്ഷിക്കുന്നവര്‍ ആരാണെന്ന് പോലും അറിയില്ല. അപേക്ഷ കൊടുക്കുന്നതിന് തിരിമറിക്കേണ്ട കാര്യമില്ല. ഈ കത്ത് എങ്ങനെ എഴുതി എന്ന് അറിയില്ല. അങ്ങനെയൊരു കത്ത് വരാനിടയില്ല,’ എന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.