'കോൺഗ്രസ് പ്രവർത്തകർ അശ്ലീല സൈബർ ആക്രമണം വഴി ശൈലജ ടീച്ചറെ തേജോവധം ചെയ്യുന്നു'; വിമർശനവുമായി മന്ത്രി പി രാജീവ്

കോൺഗ്രസ് പ്രവർത്തകരുടെ അശ്ലീല സൈബർ ആക്രമണത്തെ അതിശക്തമായി അപലപിച്ച് മന്ത്രി പി രാജീവ്. കോൺഗ്രസിന്റെ സൈബർ അശ്ലീലസംഘത്തെ ഒറ്റപ്പെടുത്തുമെന്നും ഈ വിഷയത്തിൽ കേരളത്തിലെ മുഴുവനാളുകളും ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും മന്ത്രി പറഞ്ഞു. വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി ശൈലജ ടീച്ചർക്കെതിരെ നിരന്തരമായി ഉണ്ടാകുന്ന അശ്ലീല സൈബർ ആക്രമണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി.

മന്ത്രി പി രാജീവ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് കോൺഗസിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. പലയാവർത്തിയായി ശൈലജ ടീച്ചർക്കെതിരെ ഇത്തരം സൈബർ ആക്രമണങ്ങൾ കോൺഗ്രസ് നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു. പുരോഗമന സമൂഹത്തിന് നിരക്കാത്ത ഇത്തരം ചെയ്തികളിൽ നിന്ന് പ്രവർത്തകരെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കാതിരുന്നതിനാലാണ് തുടർച്ചയായ അശ്ലീല സൈബർ ആക്രമണങ്ങൾ അവരുടെ അണികൾ അഴിച്ചുവിടുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ശൈലജക്കെതിരെ അശ്ലീലപരാമർശങ്ങൾ ഉപയോഗിച്ചും മനുഷ്യയുക്തിക്ക് നിരക്കാത്തതുമായ മോശം വാക്കുകൾ കൊണ്ടും സമൂഹമാധ്യമങ്ങളിലൂടെ കോൺഗ്രസ് പ്രവർത്തകർ ശൈലജ ടീച്ചറെ തേജോവധം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.


ലോകത്തിനാകെ മാതൃകയായെന്ന് ഐക്യരാഷ്ട്രസഭയടക്കം വിശേഷിപ്പിച്ചിട്ടുള്ള “കേരളത്തിന്റെ കോവിഡ് മാനേജ്മെന്റ്” കാലത്ത് നമ്മുടെ ആരോഗ്യമന്ത്രിയായിരുന്നു കെ കെ ശൈലജ ടീച്ചർ. നിപ പോലെ ഏറെ ആപത്ത് വരുത്തുമായിരുന്ന വിപത്ത് കേരളം പ്രാരംഭ ഘട്ടത്തിൽ തടഞ്ഞുനിർത്തുമ്പോഴും ആരോഗ്യമന്ത്രി സ. ശൈലജ ടീച്ചറായിരുന്നു. കോവിഡ് മരണം നിയന്ത്രിക്കുന്നതിൽ രാജ്യം വലിയ പരാജയമായിരുന്നപ്പോൾ പോലും കേരള മോഡൽ കോവിഡ് മാനേജ്മെന്റ് ലോകശ്രദ്ധയാകർഷിച്ചു. രാജ്യാന്തര തലത്തിൽ കേരള മാതൃക കോവിഡ് നിയന്ത്രിക്കാൻ സഹായകമാണെന്ന് വിലയിരുത്തപ്പെട്ടു. ആരോഗ്യരംഗം വലിയ മുന്നേറ്റം കാഴ്ച വച്ച ഈ കാലഘട്ടത്തിൽ തന്നെയാണ് ആർദ്രം പദ്ധതിയും ഹൃദ്യം പദ്ധതിയുമെല്ലാം നടപ്പിലാക്കപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു.

ശൈലജ ടീച്ചർക്ക് കീഴിൽ സമാനതകളില്ലാത്ത മുന്നേറ്റം ആരോഗ്യരംഗത്ത് കേരളം കാഴ്ചവച്ചപ്പോൾ സ്വന്തം കുടുംബാംഗത്തിനെന്ന പോലെയുള്ള സ്വീകരണങ്ങളാണ് മലയാളികൾ ശൈലജ ടീച്ചർക്കായി ഒരുക്കിവച്ചത്. മട്ടന്നൂരിൽ നിന്ന് 2021ൽ നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ 60,000ത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷം ആ നാട് നൽകിയതും ഇതിന്റെ തുടർച്ചയാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ കേരളത്തിലെ മുഴുവനാളുകളും ശൈലജ ടീച്ചർക്കൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും മന്ത്രി പറഞ്ഞു.