'പരാജയഭീതി കാരണം കോൺഗ്രസ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നു; ആരോപണങ്ങൾക്കു പിന്നിൽ പി.ജെ കുര്യന്റെ ബുദ്ധി': അനിൽ ആന്റണി

ആരോപണങ്ങൾ തള്ളി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. തിരഞ്ഞെടുപ്പ് കാലത്തെ ചിലരുടെ അജണ്ടയിൽ വീഴില്ലെന്നും ആരോപണങ്ങൾക്കെല്ലാം പിന്നിൽ കുര്യന്റെ ബുദ്ധിയാണെന്നും അനിൽ ആന്റണി പറഞ്ഞു. ദല്ലാൾ നന്ദകുമാറും, പി.ജെ കുര്യനും അനിൽ ആന്റണിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

പി.ജെ.കുര്യൻ രാഷ്ട്രീയ കുതികാൽ വെട്ടുന്നയാളാണെന്നും അനിൽ ആന്റണി പറഞ്ഞു. എ.കെ.ആന്റണിയെയും ഉമ്മൻചാണ്ടിയെയും, കരുണാകരെനെയും പി.ജെ.കുര്യൻ ചതിച്ചു. പരാജയഭീതി കാരണം കോൺഗ്രസ് നെറികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് അനിൽ ആന്റണി പറഞ്ഞു. പി.ജെ.കുര്യനാണ് നന്ദകുമാറിനെ പരിചയപ്പെടുത്തിയത്. ദല്ലാൾ നന്ദകുമാർ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. പി.ജെ.കുര്യന്റെ പ്രമാദമായ കേസ് ഒത്തുതീർപ്പാക്കിയത് നന്ദകുമാറാണ്. ജഡ്‌ജിയെ മാറ്റുന്നതടക്കമുള്ള നടക്കാത്ത ആവശ്യങ്ങളുമായി ദല്ലാൾ നന്ദകുമാർ തന്നെ കാണാൻ വന്നിരുന്നു.

ദല്ലാൾ ടി ജി നന്ദകുമാറിന്‍റെ ആരോപണം ശരിവെച്ച് കോൺഗ്രസിലെ മുതിർന്ന നേതാവ് പി.ജെ കുര്യന്‍ രംഗത്തിയിരുന്നു. നന്ദകുമാർ തന്നെ വന്ന് കണ്ടിരുന്നുവെന്നും അനിൽ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാൻ ഇടപെടണമെന്ന് നന്ദകുമാർ ആവശ്യപ്പെട്ടെന്നും പി.ജെ കുര്യൻ പറഞ്ഞിരുന്നു. എത്ര രൂപയാണ് കിട്ടാനുള്ളതെന്നോ, എന്തിന് വേണ്ടിയാണ് പണം നൽകിയതെന്നോ തനിക്കറിയില്ലെന്നും പി.ജെ കുര്യൻ പറഞ്ഞു.

അനിൽ ആന്‍റണി വലിയ അഴിമതിക്കാരനാണെന്നും പിതാവിനെ ഉപയോഗിച്ച് വില പേശി പണം വാങ്ങിയെമായിരുന്നു ദല്ലാള്‍ നന്ദകുമാറിന്‍റെ ആരോപണം. സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി അനിൽ ആന്റണി 25 ലക്ഷം തന്റെ കൈയ്യിൽ നിന്നും വാങ്ങിയെന്നാണ് ദല്ലാള്‍ നന്ദകുമാര്‍ ഇന്നലെ ആരോപിച്ചത്. താൻ പറയുന്ന അഭിഭാഷകനെ സിബിഐ സ്റ്റാന്റിങ് കൗൺസിൽ ആയി നിയമിക്കണം എന്ന് ആവശ്യപ്പെട്ടാണ് അനിൽ ആന്റണിക്ക് പണം നൽകിയതെന്നുമായിരുന്നു നന്ദകുമാറിന്റെ ആരോപണം.