ശബരിമലയില്‍ നിന്ന് കടത്തിയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തില്‍ ആശയകുഴപ്പം തുടരുന്നു; സാമ്പിളുകള്‍ വീണ്ടും ശേഖരിച്ച് മറ്റൊരു ലാബില്‍ കൂടി പരിശോധന നടത്തും

ശബരിമലയില്‍ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തെ കുറിച്ച് ആശയക്കുഴപ്പം തുടരുന്നു. വിഎസ്എസ്സി നടത്തിയ സാമ്പിള്‍ പരിശോധനയിലെ അന്തിമ ഫലം വന്നെങ്കിലും സ്വര്‍ണം പൊതിഞ്ഞ ചെമ്പു പാളികള്‍ മൊത്തത്തില്‍ കടത്തി പുതിയ പാളികള്‍ സ്ഥാപിക്കുകയായിരുന്നോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഈ ഫലത്തിലും ഇല്ല. ആശയക്കുഴപ്പം തീര്‍ക്കാനായി ശബരിമലയിലെ സ്വര്‍ണപാളികളുടെ സാമ്പിളുകള്‍ വീണ്ടും ശേഖരിച്ച് കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു ലാബില്‍ കൂടി പരിശോധന നടത്തും. നഷ്ടമായ സ്വര്‍ണത്തിന്റെ ഏകദേശ കണക്കും തുടര്‍ പരിശോധനയുടെ ആവശ്യവും വ്യക്തമാക്കി അന്വേഷണ സംഘം നാളെ ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും.

ശബരിമലയില്‍ നിന്നും കടത്തികൊണ്ടുപോയ പാളികള്‍ മറിച്ച് വിറ്റ് പുതിയത് സ്ഥാപിച്ചോയെന്ന കാര്യത്തിലെ ദുരൂഹത മാറുന്നില്ല. ശാസ്ത്രീയ പരിശോധന ഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വരുമ്പോള്‍ ഉത്തരം വ്യക്തമാകുമെന്നായിരുന്നു എസ്‌ഐടിയുടെ പ്രതീക്ഷ. പക്ഷെ ഇപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്. മെര്‍ക്കുറി ഉപയോഗിച്ചാണ് 98ല്‍ യുബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞത്. എന്നാല്‍ ചില പാളികളില്‍ മെര്‍ക്കുറിയുടെ അംശം തീരെ കാണുന്നില്ല. ശബരിമലയിലെ സ്‌ട്രോങ് റൂമിലുണ്ടായിരുന്ന പഴയ വാതിലില്‍ നിന്നും സാമ്പിളും ശേഖരിച്ച് താരതമ്യ പരിശോധന നടത്തിയിരുന്നു. എങ്കിലും ചെമ്പു പാളികള്‍ പൂര്‍ണമായി മാറ്റിയിട്ടുണ്ടോയെന്ന നിര്‍ണായക ചോദ്യത്തിന് വ്യക്തമായ ഉത്തരം റിപ്പോര്‍ട്ടില്‍ ഇല്ല.

ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും നടത്തിയ കൊള്ളയുടെ ആഴം മനസ്സിലാക്കണമെങ്കില്‍ ഇക്കാര്യം വ്യക്തമായേ മതിയാവൂ. അതിനാല്‍ വീണ്ടും സാമ്പിളുകള്‍ ശേഖരിക്കാനും ആധുനിക സംവിധാനങ്ങള്ള മറ്റൊരു ലാബിലേക്ക് അയച്ച് വിശദ പരിശോധന നടത്താനുമാണ് എസ്‌ഐടി യുടെ നീക്കം. മാസപൂജക്കായി അടുത്ത ആഴ്ച നട തുറന്ന ശേഷം സാമ്പിളുകള്‍ ശേഖരിക്കും. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപാളികള്‍, ചെമ്പുകൊണ്ടു നിര്‍മ്മിച്ച കട്ടിളപാളികള്‍ എന്നിവയില്‍ നിന്നും ആദ്യം ശേഖരിച്ച സാമ്പിളുകളാണ് വിഎസ്എസ്സിയിലെ ലാബില്‍ പരിശോധിച്ചത്. പിന്നീട് പഴയ വാതിലില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചിരുന്നു. വിഎസ്സിസി നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കട്ടിളപാളികള്‍ മാറ്റിയിട്ടുണ്ടോയെന്ന സംശയം പ്രകടിപ്പിച്ച ഡിവിഷന്‍ ബഞ്ച് ശാസ്ത്രജ്ഞരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചു.

Read more

എസ്‌ഐടി സംഘം പല പ്രാവശ്യം ശാസ്ത്രജ്ഞരുമായി ചര്‍ച്ച നടത്തി. കട്ടിളപാളികള്‍ക്കുണ്ടായ മാറ്റം ചില ലായനികള്‍ ഉപയോഗിച്ചപ്പോഴുണ്ടായ രാസ പരിണാമമാണോയെന്ന സംശയം ശാസ്ത്രജ്ഞര്‍ പ്രകടപ്പിച്ചിരുന്നു. കട്ടിളപാളികള്‍ കടത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് കുറ്റപത്രത്തിന്റെ കരടിനും രൂപ നല്‍കിയത്. എന്നാല്‍ പഴയ വാതിലിന്റെ സാമ്പിള്‍ ഉള്‍പ്പെടെ പരിശോധിച്ച് ശാത്രജ്ഞര്‍ ചര്‍ച്ച നടത്തി കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലും ചില പാളികളുടെ കാലപ്പഴക്കത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. വിചാരണവേളയില്‍ ഇത് തിരിച്ചടിയാകാതിരിക്കാനാണ് വീണ്ടും പരിശോധന നടത്താന്‍ തീരുമാനിച്ചത്. അന്തിമ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ നിന്നും കടത്തിയിരിക്കാന്‍ സാധ്യതയുള്ള സ്വര്‍ണത്തിന്റെ ഏകദേശ കണക്കും നാളെ ഹൈക്കോടതിയെ എസ്‌ഐടി അറിയിക്കും.