നെയ്യാറ്റിന്‍കര സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി എടുക്കുമെന്ന് കളക്ടറുടെ ഉറപ്പ്

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി എടുക്കുമെന്ന് ഉറപ്പ് നൽകി കളക്ടര്‍. ഉന്നയിച്ച നാല് ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു. കളക്ടറുടെ വാക്കുകൾ വിശ്വാസത്തിൽ എടുക്കുന്നതായി മരിച്ച ദമ്പതികളുടെ മക്കള്‍ പറഞ്ഞു. അമ്മയെ അച്ഛന് സമീപം അടക്കണമെന്നും മക്കള്‍ ആവശ്യപ്പെട്ടു.

പൊലീസുകാരനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്പിളിയുടെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് രണ്ട് മണിക്കൂറോളം വഴിയില്‍ തടഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് കളക്ടര്‍ സംഭവത്തില്‍ ഇടപെട്ടത്.

പരാതിക്കാരിയായ വസന്തയെ നേരത്തെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തിരുന്നു. വസന്തക്ക് എതിരെ നാട്ടുകാരുടെ ഭാഗത്തു നിന്നും വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ക്രമസമാധാന നില തകരാതിരിക്കാനാണ് വസന്തയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടത്തെ തർക്കഭൂമിയിൽ ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് തീകൊളുത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്.

സംഭവം നടന്നത് 22- നാണ്. മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടിയാണ് രാജനും ഭാര്യയും രണ്ട് ആൺ മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. രാജൻ ഭൂമി കൈയേയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുമ്പ് രാജനെതിരെ കോടതി വിധി പറഞ്ഞു. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പൊലീസ് വീട്ടിലെത്തിയപ്പോൾ കുടിയൊഴിപ്പിക്കല്‍ തടയാനായി രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. രാജന്‍ കത്തിച്ച ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നു.

ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസ് ഇടപെട്ടതോടെയാണ് തീ കൊളുത്തേണ്ടി വന്നതെന്നും മരിക്കുന്നതിന് മുമ്പായി രാജൻ മൊഴി നൽകിയിരുന്നു.